NEWS

‘നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല’; ശബരിമല സ്വർണക്കൊള്ളയിൽ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ആവർത്തിച്ച് പി എസ് പ്രശാന്ത്

അറസ്റ്റിലായ പി എസ് പ്രശാന്ത്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും പ്രശാന്ത് പറഞ്ഞു. റിമാൻഡിലായ പി എസ് പ്രശാന്തിനെയും ദേവസ്വം ബോർഡ് അംഗം എ അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതികളെ കസ്റ്റഡിയിൽ നൽകിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.

ജൂലായ് 23നായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്‌തത്. 2019ലെ സ്വർണക്കൊള്ള മറച്ചുവയ്‌ക്കാനാണ് 2025ൽ പി എസ് പ്രശാന്ത് പ്രസിഡന്റായ ബോർഡ് ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയാണ് സ്വർണം പൂശാനായി വീണ്ടും സ്വർണപ്പാളികൾ കൈമാറിയത്. പാളികൾ പുറത്തു കൊണ്ടുപോകരുതെന്നുംക്ഷേത്രവളപ്പിൽ വച്ചുതന്നെ പണികൾ ചെയ്യണമെന്നും 2024 ഒക്ടോബറിൽ തിരുവാഭരണം കമ്മിഷണർ ഓഫീസിലെ സൂപ്രണ്ട് കത്ത് നൽകിയിരുന്നു.

ഈ കത്ത് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇത് അവഗണിച്ചാണ് പ്രശാന്ത് പ്രസിഡന്റായ ബോർഡ് സ്വർണപ്പാളികൾ കൈമാറിയത്. ഇതിനു ശേഷമാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ശബരിമല സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കാതെയും മുന്നറിയിപ്പ് അവഗണിച്ചും ശില്പപാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് മുൻകൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്ഐടിയുടെ നിഗമനം.

English Summary

Former Sabarimala Devaswom Board President P.S. Prasanth and Board member A. Ajikumar, arrested in connection with the gold heist case, are in SIT custody for questioning. Prasanth asserts innocence and political motivation. The SIT alleges his board transferred gold plates to conceal a 2019 heist, ignoring warnings, suggesting conspiracy.
RELATED TOPICS: PS PRASHANTH, SABARIMALA GOLD ROBBERY, PS PRASHANTH NEWS, SABARIMALA SWARNAKOLLA PS PRASHANTH, SABARIMALA SWARNAKKOLLA

Read News ⏭️

Back to top button