NEWS

മുരളീധരന്റെ അനുമതി വാങ്ങിയല്ല പൊതിച്ചോർ പദ്ധതി ആരംഭിച്ചതെന്ന് ഡിവൈഎഫ്ഐ; എതിർത്ത് ബിജെപിയും


കോട്ടയം ∙ ആശുപത്രി പരിസരത്ത് കൊടിയും ബാനറും കെട്ടിയുള്ള പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന തള്ളി ഡിവൈഎഫ്ഐ. പൊതിച്ചോർ വിതരണം ഇനിയും തുടരുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഡോ. ജെ. എസ്. ഷിജുഖാൻ പറഞ്ഞു. മുരളീധരന്റെ അനുമതി വാങ്ങിയല്ല പൊതിച്ചോർ വിതരണം ആരംഭിച്ചതെന്നും ബാനർ കെട്ടിയത് കേരളത്തിന്റെ പൊതുസ്വത്തായ മെഡിക്കൽ കോളജിലാണെന്നും ഷിജുഖാൻ പാർട്ടി പരിപാടിയിൽ പറഞ്ഞു.കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പരിപാടിയിലാണ് ബാനർ കെട്ടിയുള്ള പൊതിച്ചോർ വിതരണം നിർത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ഇതിനു പകരമായി കമ്യൂണിറ്റി കിച്ചനുകൾ ആശുപത്രിയിൽ ആരംഭിക്കുമെന്നും ആർക്കുവേണമെങ്കിലും ഇതിലേക്ക് സഹായിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിയുടെ ആശയം ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം തന്നെ തള്ളിയിരുന്നു. ജനങ്ങൾ സ്വീകരിക്കുന്ന കാലത്തോളം പൊതിച്ചോറ് വിതരണം ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ മനോരമ ഓൺലൈനോട് പറഞ്ഞു. ചുവപ്പു കണ്ട കാളയെ പോലെ ഡിവൈഎഫ്ഐയുടെ കൊടി കാണുമ്പോൾ എന്തിനാണ് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം ചോദിച്ചു.പൊതിച്ചോർ വിഷയം ചൂടേറിയ ചർച്ചയായതോടെ ഇന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി കെ. മുരളീധരൻ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചു. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം വേണ്ടെന്നും പുറത്ത് ഭക്ഷണം വിതരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇത് യുഡിഎഫ് സർക്കാരിന്റെ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.


Fashion ⏭️

Back to top button