NEWS

പൊലീസ് കായികമേള: വഴി വിട്ട പണപ്പിരിവ്

□തിരികെ നൽകാൻ നിർദ്ദേശിച്ച് ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് കായിക മേളയ്ക്കായി ബിസിനസുകാരിൽ നിന്നും വ്യാപാരികളിൽ നിന്നും വഴി വിട്ട് പിരിച്ച പണം തിരികെ നൽകാൻ ഡി.ജി.പി നിർദ്ദേശിച്ചു. ക്രഷർ, ക്വാറി, ഹോട്ടൽ, ബേക്കറി ഉടമകളിൽ നിന്നടക്കം വഴി വിട്ട് പണം പിരിച്ചത് വിവാദമായിരുന്നു.

മേളയുടെ നടത്തിപ്പിന് വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലൂടെയും സി.എസ്.ആർ ഫണ്ടിലൂടെയും പണം കണ്ടെത്താനായിരുന്നു തീരുമാനം. ഇതിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും പണപ്പിരിവ് നടത്തി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു ഫിനാൻസ് കമ്മിറ്റി. കഴിഞ്ഞ ദിവസം ഡി.ജി.പി പങ്കെടുത്ത ഫിനാൻസ് കമ്മിറ്റി യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഈ പണപ്പിരിവിനെതിരെ കടുത്ത വിമർശനമുന്നയിച്ചു. സംഭവം പൊലീസിന് നാണക്കേടായതോടെ, പിരിച്ചെടുത്ത പണം മുഴുവൻ വ്യാപാരികൾക്ക് തിരികെ നൽകാൻ ഡി.ജി.പി നിർദ്ദേശിക്കുകയായിരുന്നു. കായിക മേളയുടെ നടത്തിപ്പിന് പൊലീസിന്റെ സ്പോർട്സ് ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം നൽകും.

എല്ലാ മാസവും പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് സ്പോർട്സ് ആവശ്യങ്ങൾക്ക് പണം പിടിക്കുന്നുണ്ട്. പൊലീസ് സംഘടനകളുടെ സഹകരണ സ്ഥാപനങ്ങൾക്ക് സി.എസ്.ആർ ഫണ്ടുമുണ്ട്. ഇതിനു പുറമെയാണ് പണം പിരിച്ചത്.

Read News ⏭️

Back to top button