NEWS

ഓപ്പറേഷൻ തൂഫാൻ ‘കൊടുങ്കാറ്റ്’; പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി, അറസ്റ്റിലായത് 5736 പേർ


തിരുവനന്തപുരം ∙ ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനകളില്‍ പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍. 5353 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായത് 5736 പേർ. 3706.743 ഗ്രാം എംഡിഎംഎ, 392.100 കിലോ കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എല്‍എസ്ഡി സ്റ്റാംപുകള്‍, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്സ്, 3294 കഞ്ചാവ് ബീഡികള്‍ തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഈ ‘കൊടുങ്കാറ്റ്’ വരും മാസങ്ങളില്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡാ ചന്ദ്രശേഖര്‍ അറിയിച്ചു.ജൂണ്‍ 24ന് എറണാകുളത്ത് നടത്തിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ട, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും നൈജീരിയന്‍ സ്വദേശികളായ രാജ്യാന്തര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തത്, 26 ലക്ഷം രൂപ വിലമതിക്കുന്ന മലപ്പുറത്തെ എംഡിഎംഎ വേട്ട, കാസര്‍കോട്ടെ പുകയില നിർമാണ കേന്ദ്രം തകര്‍ത്ത് 15000 പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത് തുടങ്ങിയവയെല്ലാം പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. ജൂണ്‍ 27ന് രാത്രി നടത്തിയ ‘തൂഫാന്‍ സ്‌ട്രൈക്ക്’ എന്ന സ്‌പെഷല്‍ ഡ്രൈവിലൂടെ മാത്രം 799 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 806 പേരെയാണ് അറസ്റ്റ് ചെയ്തത്.


Source link

Back to top button