NEWS

‘ഇഡിയെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും’; മാസപ്പടി കേസിൽ പുകമറ സൃഷ്‌ടിക്കാൻ ശ്രമമെന്ന് റിയാസ്

മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസിൽ പുകമറ സൃഷ്‌ടിക്കാനുള്ള ശ്രമമാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മുഹമ്മദ് റിയാസ് എംഎൽഎ. ഇഡിയുടെ നീക്കത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘കോളേജ് കാലം മുതലുള്ള എന്റെ സുഹൃത്തുക്കളെ രാവിലെ മുതൽ രാത്രി വരെ റെയ്‌ഡിന്റെ ഭാഗമായി ചോദ്യം ചെയ്‌തിരിക്കുകയാണ്. കോഴിക്കോട്ട് വളരെക്കാലമായി നിയമപരമായി ബിസിനസ് നടത്തുന്നവരാണ് അവരൊക്കെ. പലരുമായും എനിക്ക് ബന്ധമുണ്ടാകും. പുകമറ സൃഷ്‌ടിച്ച് എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമമാണ് ഇഡിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഇത്തരം കാര്യങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം’- മുഹമ്മദ് റിയാസ് പറഞ്ഞു.

സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. മാസപ്പടി കേസിൽ അന്വേഷണം റിയാസിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും അതിനെ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്.

മാസപ്പടി കേസിൽ വിശദാന്വേഷണം

സിഎംആർഎൽ എക്‌സാലോജിക് മാസപ്പടി കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഇഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കും. ഇതിന് ശേഷമാകും വീണ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനമെടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടുപേരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്.

വീണ, ഭർത്താവ് മുഹമ്മദ് റിയാസ് എന്നിവർക്ക് സൊലാസ് എന്ന കമ്പനി ഡയറക്‌ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഇഡി നോട്ടീസ് നൽകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നിഖിലിന്റെ ഉൾപ്പെടെ ഉടമസ്ഥതയിലുള്ള പരസ്യ കമ്പനി ആണ് സൊലാസ്. നിഖിലിന്റെ ഫ്ലാറ്റിലും സ്ഥാപനങ്ങളിലും ഇന്നലെ ഇഡി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ നിഖിലിനെ പിന്തുണയ്‌ക്കുന്ന നിലപാടിലാണ് സിപിഎം.

RELATED TOPICS: MASAPPADY CASE, MUHAMMAD RIYAS, ED INVESTIGATION KERALA, MV GOVINDAN, VEENA VIJAYAN CASE

Read News ⏭️

Back to top button