മെസിയുടെ പേരിലെ തട്ടിപ്പ്; സ്‌പോൺസറുടെ അക്കൗണ്ടിൽ കോടികളെത്തി, സ്രോതസ് വെളിപ്പെടുത്താൻ നോട്ടീസ് നൽകും

ലയണൽ മെസി
കൊച്ചി: ഫുട്‌ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സ്‌പോൺസർ ആന്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 200 കോടി രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ ജിഎസ്ടി വകുപ്പ് സ്‌പോൺസർക്ക് നോട്ടീസ് നൽകും.
മെസിയെ കേരളത്തിലേക്ക് എത്തിക്കാൻ 126 കോടി രൂപ അടച്ച സമയത്താണ് പുറത്തുനിന്നുള്ള രണ്ട് അക്കൗണ്ടുകളിൽ നിന്നായി പണം എത്തിയത്. ഈ തുക വന്നതിന് പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം വായ്പയായി ലഭിച്ചതാണെന്നാണ് സ്‌പോൺസർ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സാധൂകരിക്കുന്ന ഒരു രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ മത്സരവും സ്റ്റേഡിയം വികസനവും നടത്തുന്നത് സ്വന്തം പണം ഉപയോഗിച്ചാണെന്നാണ് സ്‌പോൺസർ അവകാശപ്പെട്ടത്. എന്നാൽ ഇത് പൊളിക്കുന്ന കണ്ടെത്തലാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
RELATED TOPICS: MESSI NAME FRAUD, MESSI SPONSOR ACCOUNT, MESSI FRAUD CASE, MESSI SPONSORSHIP SCAM, MESSI MALAYALAM NEWS
Read News ⏭️


