NEWS

മെസ്സി വന്നില്ലെന്ന് പറഞ്ഞ് അന്വേഷണം മുടക്കാൻ ശ്രമം


കാസർകോട് ∙ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതിനെന്ന പേരിൽ 126 കോടി രൂപ യുഎസ് ഏജൻസിക്കു കൈമാറിയത് 2025 ജൂൺ, ഒക്ടോബർ മാസങ്ങളിലായാണെന്ന് ജിഎസ്‌ടി ഇന്റലിജൻസിന്റെ കണ്ടെത്തൽ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എസ്ബിഐ അക്കൗണ്ട് വഴിയാണു പണം കൈമാറിയത്. ജിഎസ്‌ടി തട്ടിപ്പുണ്ടായാൽ ജിഎസ്‌ടിയുടെ ഏതു യൂണിറ്റിലും അന്വേഷണം നടത്താം എന്നതിനാൽ കാഞ്ഞങ്ങാട് ജിഎസ്‌ടി ഇന്റലിജൻസ് ഓഫിസാണ് കേസ് അന്വേഷിച്ചത്. മത്സരം നടന്നിട്ടില്ല എന്നു ചൂണ്ടിക്കാട്ടി അന്വേഷണം ഒഴിവാക്കാനായി കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഉന്നതതല ഇടപെടൽ ഉണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു.മെസ്സി വരാത്തതിനാൽ നികുതി അടയ്ക്കേണ്ടതില്ലെന്നാണ് ഈ മാസം 3ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ മൊഴി നൽകിയതെന്നാണു വിവരം. എന്നാൽ, നികുതി അടച്ച ശേഷം പിന്നീട് റീഫണ്ട് അപേക്ഷ ഫയൽ ചെയ്യുകയാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യാവുന്നതെന്ന് അധികൃതർ പറയുന്നു.


Fashion ⏭️

Back to top button