NEWS
‘അദ്ദേഹം വരില്ലേ…’, വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം, കൽപന കാത്തിരുന്നു; മണ്ണിടിച്ചിൽ രാഹുലിനെ കൊണ്ടുപോയി

മേപ്പാടി∙ എൻജിനീയർ രാഹുൽ ശർമയുടെയും (27) കൽപ്പനയുടെയും (20) വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. ജീവിതം തുടങ്ങിയപ്പോഴാണ് രാഹുലിനെ കള്ളാടിയിലെ മണ്ണിടിച്ചിൽ കൊണ്ടുപോയത്. തുരങ്കപാതയുടെ കരാറെടുത്ത ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെയാണ് മണ്ണിനടിയിൽനിന്ന് മൃതദേഹം കിട്ടിയത്. ‘ അദ്ദേഹം തിരിച്ചുവന്നാൽ മാത്രം മതി…’ -അപകടത്തിനു പിന്നാലെ, പ്രതീക്ഷയോടെ കൽപന പറഞ്ഞതിങ്ങനെ. ആ പ്രതീക്ഷ ഇല്ലാതായി.ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ, ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി (സർവേയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപ്പറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇതോടെ മണ്ണിടിച്ചിലിൽ മരണസംഖ്യ ആറായി. മീനാക്ഷി പാലത്തിനോട് ചേർന്നുള്ള തകർന്ന പള്ളിയുടെ ഭാഗത്ത് നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ മറുവശത്ത് നിർമാണ കമ്പനിയുടെ താൽക്കാലിക ഓഫിസ് പ്രവർത്തിച്ചിരുന്ന ഭാഗത്തിന് താഴെ നിന്നും രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. പുഴയുടെ മറുകരയിൽ ഇരുമ്പ് ഭാഗങ്ങൾക്ക് അടിയിൽ നിന്നുമാണ് മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തത്.
Source link


