BUSINESS
ഇ20 പെട്രോൾ: ഗഡ്കരിയും സുരേഷ് ഗോപിയും പറഞ്ഞ മൈലേജ് കണക്കിൽ ഭിന്നത; ശരിക്കും എത്ര കിട്ടും?

ന്യൂഡൽഹി ∙ ഇ20 പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളിലെ ഇന്ധനക്ഷമത കുറയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിമാർ പാർലമെന്റിൽ നൽകിയ കണക്കുകളിൽ ഭിന്നത. ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും പാർലമെന്റിൽ നൽകിയ കണക്കുകളിലാണ് വ്യത്യാസങ്ങൾ.വാഹനങ്ങളുടെ കാറ്റഗറിയും കാലപ്പഴക്കവും അനുസരിച്ച് മൈലേജിൽ 2 മുതൽ 6% വരെ കുറവുണ്ടാകാമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയെ അറിയിച്ചത്. ബിഎസ്-3, ബിഎസ്-4, ബിഎസ്-6 വാഹനങ്ങളിൽ ഐഒസിഎൽ, എആർഎഐ, സിയാം എന്നിവർ സംയുക്തമായി നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.എന്നാൽ, ജൂലൈ 20ന് രാജ്യസഭയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയിൽ മൈലേജിലെ കുറവ് 3 മുതൽ 5% വരെ മാത്രമാണെന്നാണ് പറഞ്ഞത്. ഇ10 ഇന്ധനത്തിനായി രൂപകൽപന ചെയ്ത പഴയ വാഹനങ്ങളിലാണ് ഈ മാറ്റം പ്രകടമാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന ഒക്ടേൻ റേറ്റിങ് ഉള്ളതിനാൽ വാഹനത്തിന്റെ പ്രവർത്തനം സുഗമമാക്കാൻ ഇ20 സഹായിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.ഇ20 ഇന്ധനത്തിന്റെ ഉപയോഗം രാജ്യത്തുടനീളം വ്യാപിപ്പിച്ചതിനെതിരെ വാഹന ഉടമകളിൽ നിന്ന് വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിമാരുടെ കണക്കുകളിലെ പൊരുത്തക്കേടുകൾ പുറത്തുവരുന്നത്. വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രിമാർ കണക്കുകൾ അവതരിപ്പിച്ചത്.ഗഡ്കരിയുടെ 2-6% എന്ന കണക്ക് എആർഎഐ-സിയാം-ഐഒസിഎൽ എന്നിവരുടെ പഠനത്തിൽ നിന്നുള്ളതാണ്. സുരേഷ് ഗോപി നൽകിയ 3-5% എന്ന കണക്ക് പഴയ ഇ10 വാഹനങ്ങളെ പൊതുവായി വിലയിരുത്തിയുള്ളതാണ്. എന്നാൽ ഈ വ്യത്യാസത്തെക്കുറിച്ച് മന്ത്രാലയങ്ങൾ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
Travel ⏭️


