BUSINESS

India- US Trade Deal: ആവശ്യങ്ങളില്‍ ഉറച്ച് ഇന്ത്യ, ധൃതിപിടിച്ച് കരാറില്ല, രാജ്യതാത്പര്യം പ്രധാനമെന്ന് പിയൂഷ് ഗോയല്‍


India- US Trade Deal Delay: ഇന്ത്യ- യുഎസ് വ്യാപാരക്കരാര്‍ വിചാരിച്ചതിലും വൈകുമെന്ന് റിപ്പോര്‍ട്ട്. ഇടക്കാല കരാര്‍ ജൂലൈ പകുതിയോടെ ഒപ്പിട്ടേക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ യുഎസുമായുള്ള വ്യാപാര കരാര്‍ ഇന്ത്യ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്നാണ് ആഗോള വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, ഇരുപക്ഷത്തിനും ഒരുപോലെ ഗുണകരമായ മികച്ചൊരു കരാറിനാണ് കാത്തിരുക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎസുമായുള്ള താല്‍ക്കാലിക വ്യാപാര കരാര്‍ സംബന്ധിച്ച് പുറത്തുവന്ന റോയിട്ടേഴ്സ് റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങളും, അതിന്മേലുള്ള സര്‍ക്കാര്‍ പ്രതികരണവും നോക്കാം. റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്? യുഎസുമായുള്ള താല്‍ക്കാലിക വ്യാപാര കരാര്‍ ധൃതിപിടിച്ച് ഒപ്പിടാന്‍ ഇന്ത്യ തയ്യാറല്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ മികച്ച വ്യവസ്ഥകള്‍ക്കായി ഇന്ത്യ കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നത്. കഴിഞ്ഞ മാസം യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീറിന്റെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഒരു പരിമിത കരാര്‍ ഒപ്പിടുമെന്ന് കരുതിയിരുന്നെങ്കിലും, അന്നും അതുണ്ടായില്ല. കരാര്‍ വൈകാനുള്ള കാരണങ്ങള്‍ഇന്ത്യ മുന്നോട്ടുവെച്ച രണ്ട് പ്രധാന ആവശ്യങ്ങളില്‍ യുഎസ് ഉടക്കി നില്‍ക്കുന്നുവെന്നാണ് വിവരം. ചൈന പോലെയുള്ള മറ്റ് എതിരാളികളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച നികുതിയിളവ് നല്‍കുക, കരാറിന് ശേഷം യുഎസ് പുതിയ നികുതികള്‍ ചുമത്തില്ലെന്ന ഉറപ്പ്, എന്നിവയാണ് ഈ 2 ആവശ്യങ്ങള്‍. എന്നാല്‍ ഇവയില്‍ യുഎസ് മൗനം പാലിക്കുന്നു. കാര്‍ഷിക മേഖല പോലെയുള്ള നിര്‍ണായക മേഖലകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ തയ്യാറല്ലെന്നതും യുഎസിനെ ചൊടിപ്പിക്കുന്നു. ഇന്ത്യയുടെ ശക്തിഇന്ത്യ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിന് രാജ്യത്തിന് കരുത്തുപകരുന്ന ഘടകങ്ങളുമുണ്ട്. രാജ്യത്തിന്റെ മികച്ച സാമ്പത്തിക വളര്‍ച്ച, യുകെ (UK), യൂറോപ്യന്‍ യൂണിയന്‍ (EU) തുടങ്ങിയ മറ്റ് പ്രമുഖ രാജ്യങ്ങളുമായി സാധ്യമാക്കിയ വ്യാപാര കരാറുകള്‍ എന്നിവ യുഎസിനോട് വലിപേശാന്‍ കരുത്തുപകരുന്നു. കരാര്‍ ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസവും, മേല്‍കൈയും കൂടുതലാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. അമേരിക്കയിലെ നികുതി നയങ്ങളിലുള്ള ചില നിയമപരമായ അനിശ്ചിതത്വങ്ങളും കരാര്‍ നീട്ടാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നു. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുമോ?കരാറില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായി പിന്മാറുന്നതിനെക്കുറിച്ച് നിലവില്‍ വ്യക്തമായ പ്രതികരണങ്ങളില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കും കരാര്‍ പ്രധാനമാണ്. എന്നാല്‍ രാജ്യത്തിന് വ്യക്തമായ ഗുണമില്ലാത്ത ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ ഒരുക്കമല്ല. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമാണ് ഇന്ത്യ പയറ്റുന്നത്. സര്‍ക്കാരിന്റെ മറുപടി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റും, അടിസ്ഥാനരഹിതവും, തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീറുമായി ജൂണില്‍ മികച്ച ചര്‍ച്ചകളാണ് നടന്നതെന്നും, ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു കരാറിനായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read News

Back to top button