BUSINESS

മോദിയുടെ ത്രിരാഷ്ട്ര പര്യടനം: ഇന്ത്യയുടെ ചൈനീസ് ചെക്ക്; മിസൈലും യുറേനിയവും മുതല്‍ പ്രകൃതി വാതകം വരെ


Indo- Pacific Region: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോ- പസഫിക് ടൂര്‍ ആഗോള ശ്രദ്ധ നേടുന്നു. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി മോദി ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ കഥ മാറുകയാണ്. അമേരിക്കയുടെ പിന്മാറ്റവും, ചൈനയുടെ കടന്നുകയറ്റവും ആശങ്കയുണര്‍ത്തുന്ന ഇന്തോ- പസഫിക് മേഖലയില്‍ ഒരു പുതിയ ശബ്ദമാണ് അലയടിക്ക് ഒരുങ്ങുന്നത്. വിശ്വസ്തനായ പങ്കാളിയായി ഇന്ത്യ മാറുന്നു. പ്രതിരോധത്തിലും, ഊര്‍ജ്ജത്തിലുമുള്ള ഈ പുതിയ കൂട്ടായ്മ, ചൈനയുടെ ആധിപത്യത്തിന് തടയിടുമെന്ന് വിലയിരുത്തപ്പെടുന്നു. മോദിയുടെ മൂന്ന് രാജ്യങ്ങളിലെ ഇന്തോ- പസഫിക് സന്ദര്‍ശനത്തിന്റെ നേട്ടങ്ങളും, വിലയിരുത്തലുകളും ചുരുക്കി മനസിലാക്കാം.ഇന്ത്യയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഉണ്ടാകാന്‍ പോകുന്ന കുതിപ്പാണ് ഈ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഏറ്റവും മികച്ച വശം. ഇന്തോനേഷ്യയ്ക്ക് ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ വില്‍ക്കാനുള്ള കരാര്‍ വലിയ നേട്ടമാണ്.ഇന്ത്യയുടെ സിവിലിയന്‍ ആണവ പദ്ധതികള്‍ക്ക് ആവശ്യമായ യുറേനിയം നല്‍കാമെന്ന് ഓസ്ട്രേലിയ സമ്മതിച്ചു. കല്‍ക്കരി, പ്രകൃതിവാതകം എന്നിവയുടെ പുതിയ സ്രോതസുകള്‍ ഉറപ്പാക്കാനും ഈ കൂടിക്കാഴ്ച വഴി സാധിച്ചു. ഇറാന്‍ യുദ്ധം മൂലം ഗള്‍ഫ് വിതരണക്കരാറുകള്‍ സ്തംഭിച്ചിരിക്കേ ഇതൊരു വലിയ അനുഗ്രഹമാണ്.നിര്‍ണായക ധാതുക്കളുടെ ലഭ്യതയും ഇന്ത്യയ്ക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍ എന്നിവയുടെ വിതരണ ശൃംഖല തടസങ്ങളില്ലാതെ നിലനിര്‍ത്താന്‍ ഓസ്ട്രേലിയയുമായി ഇന്ത്യ ധാരണയായി.തന്ത്രപ്രധാനമായ മാറ്റങ്ങള്‍തുടര്‍ച്ചയായി യുദ്ധങ്ങളും, ട്രംപിന്റെ പുതിയ നയങ്ങളും കാരണം ഇന്തോ- പസഫിക് മേഖലയില്‍ അമേരിക്കയുടെ ശ്രദ്ധ കുറയുകയാണ്. സുരക്ഷാ ചുമതലകള്‍ സഖ്യകക്ഷികള്‍ സ്വയം ഏറ്റെടുക്കാന്‍ അമേരിക്കന്‍ ഭരണകൂടം ആവശ്യപ്പെടുന്നു. ഈ സമയത്ത് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ‘വിശ്വസ്തനായ ഒരു പങ്കാളിയായി’ മാറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. നിലവിലെ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ത്യയുടെ സാധ്യതകള്‍ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.അമേരിക്കയെയോ, ചൈനയെയോ പൂര്‍ണ്ണമായി ആശ്രയിക്കുന്നതിന് പകരം, പസഫിക് മേഖലയിലെ രാജ്യങ്ങള്‍ പരസ്പര വിശ്വാസത്തിലൂന്നിയ ചെറു സഖ്യങ്ങള്‍ രൂപീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്.ചൈനയുടെ ആധിപത്യത്തിന് തടയിടാന്‍ കഴിയുമോ?മോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ചൈന പസഫിക്കില്‍ ആണവായുധ വാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ചൈനയുടെ ഇത്തരം നീക്കങ്ങള്‍ മേഖലയില്‍ അസ്വസ്ഥത ഉയര്‍ത്തുന്നുണ്ട്. ഈ ചൈനീസ് ഭീഷണിക്കെതിരെ ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രതിരോധവും, സമുദ്രസുരക്ഷയും ശക്തമാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു. ഇത് ചൈനയുടെ ഏകപക്ഷീയമായ സൈനിക ആധിപത്യത്തിന് വലിയ തോതില്‍ തടയിടും. വിതരണ ശൃംഖലകള്‍ക്കായി രാജ്യങ്ങള്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.അതേസമയം ചൈനയെ ഒറ്റയടിക്ക് പൂര്‍ണ്ണമായും ഒതുക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയുള്‍പ്പെടെ തങ്ങളുടെ ഉല്‍പ്പാദന മേഖലയ്ക്കും, യന്ത്രങ്ങള്‍ക്കും, അപൂര്‍വ ലോഹങ്ങള്‍ക്കും ഇപ്പോഴും ചൈനയെ അമിതമായി ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ചൈനയെ ഒഴിവാക്കുന്നതിനു പകരം തന്ത്രപരമായി കൈകാര്യം ചെയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചൈനയുടെ ഭീഷണികളെ ചെറുക്കാന്‍ കെല്‍പ്പുള്ള ഒരു ബദല്‍ ശക്തിയായി വളരുകയാണ് ഇന്ത്യയുടെ അപ്രഖ്യാപിത ലക്ഷ്യം. ഇതിനായി സമാന ചിന്താഗതിയുള്ള രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ പര്യടനത്തിന്റെ പ്രധാന വിജയവും ഇവിടെ തന്നെ.


Read News

Back to top button