NEWS

മലപ്പുറം ജില്ലയിൽ സ്ഥിതി ഗുരുതരം; ഒരാഴ്ചയ്ക്കുള്ളിൽ ചികിത്സതേടിയത് 1653 പേർ, മൂന്ന് ദിവസത്തിനിടെ മാത്രം തൊള്ളായിരത്തിലധികം കേസുകൾ

പ്രതീകാത്മക ചിത്രം

മലപ്പുറം: ജില്ലയിൽ അതിസാര രോഗികളുടെ എണ്ണം കൂടുന്നു. ദിവസം ശരാശരി 300ലധികം പേർ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഏതാനും ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം തൊള്ളായിരത്തിലധികം ആളുകളാണ് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1,​653 കേസുകളാണ് ജില്ലയിൽ ആകെ സ്ഥിരീകരിച്ചത്. കുടിവെള്ള സ്രോതസ്സുകളിലെ മലിനീകരണമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നത്. പ്രാദേശിക തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജ്ജിതമാക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗമകറ്റാൻ ഇവ പാലിക്കാം

കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കുക. ആഹാരം പാകം ചെയ്യുന്നതിനും കുടിക്കുന്നതിനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക.
തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ, തെരുവോരങ്ങളിലെ ശുചിത്വമില്ലാത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
ആഹാരത്തിന് മുമ്പും മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ നന്നായി കഴുകി ശുദ്ധിയാക്കുക.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്.

അങ്ങാടിപ്പുറത്തും പൂക്കോട്ടൂരും മലേറിയ

അങ്ങാടിപ്പുറത്തും പൂക്കോട്ടൂരും മലേറിയ (മലമ്പനി) രോഗബാധ സ്ഥിരീകരിച്ചു. 15ന് പൂക്കോട്ടൂരും 16ന് അങ്ങാടിപ്പുറത്തുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വിഭാഗം ഈ പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. അനോഫിലിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന മലമ്പനിക്കെതിരെ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയിലെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം.

English Summary

The number of diarrhoea cases is rising in the district, with more than 300 people seeking treatment at government hospitals alone every day on average, according to the Health Department.
RELATED TOPICS: MALAPPURAM DIARRHOEA CASES, MALAPPURAM DIARRHOEA, MALAPPURAM HEALTH NEWS, MALAPPURAM ATHISARA, DIARRHOEA CASES KERALA

Read News ⏭️

Back to top button