CINEMA

‘നിർണായക ഫോൺ സംഭാഷണത്തിന്റെ ക്ലിപ്പുകൾ മഞ്ജു വാര്യർ കോടതിക്ക് കൈമാറി, അതെത്രയും പെട്ടെന്ന് പുറത്തുവിടണം’


മഞ്ജു വാര്യർ, മാലാ പാർവതി

അനാവശ്യ ആരോപണങ്ങളുയർത്തുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെ മഞ്ജുവാര്യർ കർശനമായി താക്കീത് ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ് കോടതിയിൽ ഹാജരാക്കിയെന്ന് മാലാ പാർവതി. മഞ്ജുവാര്യർ തന്നെയാണ് ക്ലിപുകൾ കോടതിയിൽ സമർപ്പിച്ചതെന്നും മാലാ പാർവതി പറഞ്ഞു. സനൽ കുമാർ ശശിധരനോട്‌ തങ്ങളെ ഇനി ശല്യം ചെയ്യരുതെന്ന് മഞ്ജുവാര്യരും സഹോദരൻ മധുവാര്യരും കർശനമായി പറയുന്നതിന്റെ ഓഡിയോ ക്ലിപ്പുകളാണ് കോടതിയിൽ ഹാജരാക്കിയത്. മര്യാദയുടെ പേരിലാണ് ഈ ക്ലിപുകൾ പുറത്തുവിടാത്തതെന്ന് മഞ്ജുവാര്യർ പറഞ്ഞതായും മാലാ പാർവതി പറഞ്ഞു.

‘സെക്രട്ടേറിയറ്റ് പടിക്കൽ സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം, കേട്ടുകേൾവി ഇല്ലാത്തതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന അദ്ദേഹത്തിന്റെ ആവശ്യം അദ്ദേഹത്തിൻ്റെ അവകാശമാണ്. എന്നാൽ മഞ്ജു വാര്യർ സെക്സ് റാക്കറ്റിൻ്റെ പിടിയിലാണ് എന്ന അയാളുടെ വാദം, ജല്പനം മാത്രമാണ്. സനൽ കുമാർ ശശിധരനെയും മഞ്ജുവിനെയും ഒന്നിച്ച് ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നും, അയാൾ പറയുന്നതിന് എതിര് നിൽക്കുന്നവരെല്ലാം ‘മാഫിയ’ ആണെന്നുമുള്ള ഭ്രാന്ത് എല്ലാ അതിരുകളും കടന്നിരിക്കുന്നു.

ഈ വിഷയത്തിൽ, മഞ്ജുവിന് പറയുവാനുള്ളത് കേൾക്കാൻ, ഞാൻ ഒന്നിൽ കൂടുതൽ തവണ മഞ്ജുവുമായി സംസാരിച്ചു. അതിര് കടന്ന പ്രണയാഭ്യർത്ഥന, സഹിക്കാനാവാതെ, മഞ്ജുവും, സഹോദരനും, പിന്നീട് മഞ്ജു നേരിട്ടും കർശനമായി സംസാരിച്ച ഫോൺ സംഭാഷണം, മഞ്ജുവിന്റെ കൈവശമുണ്ടെന്നും, അത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് എന്നും മഞ്ജു പറഞ്ഞു. ‘എൻ്റെ മര്യാദയ്ക്ക് ചേരാത്തത് കൊണ്ട് ഞാനത് പുറത്ത് വിടുന്നില്ല’ ഇതാണ് മഞ്ജുവുമായി നടന്ന സംഭാഷണത്തിലെ ഒരു പ്രസക്ത ഭാഗം. പക്ഷേ എനിക്കഭ്യർത്ഥിക്കാനുള്ളത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്നാണ്.

ഒരു ഒഴിവുമില്ലാതെ, സനൽ കുമാർ ശശിധരൻ നടത്തുന്ന കളി എല്ലാ പരിധിയും വിടുകയാണ്. സെക്രട്ടേറിയറ്റിന്റെ മുന്നിൽ, സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്ന ബാനർ വലിച്ചു കെട്ടി, ഏഴ് വർഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന പഴം പുരാണം ആവർത്തിക്കുകയാണ്. മഞ്ജു വാര്യരെ, അപമാനിക്കാനായി ഒരു തമിഴത്തിയുടെ ശബ്ദം നിരന്തരം കേൾപ്പിക്കുന്നു. അതിലാകട്ടെ നമ്മൾക്ക് കൂടുതൽ കേൾക്കാൻ കഴിയുന്നത് ‘ എനിക്ക് പറ്റില്ല’ എന്ന വാക്കാണ്. മഞ്ജു വാര്യരുടെ ശബ്ദമായി പുലബന്ധമില്ലാത്ത ആ ശബ്ദം മഞ്ജുവിന്റേതാണെന്നും, അത് അവർ ശബ്ദം മാറ്റി സംസാരിക്കുന്നതാണ് എന്നും ഇയാൾ ആവർത്തിക്കുന്നു. ഇത് നെറ്റ് കോൾ ആണെന്നും പറയുന്നുണ്ട്. ഏതായാലും സൈബർ പൊലീസിന് ,അന്വേഷിക്കാൻ പറ്റും.’തൻ്റെ ശബ്ദമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന തമിഴത്തിയുടെ ആരുടെയാണ് എന്നറിയാനും താല്പര്യമുണ്ട് എന്ന് മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരു പക്ഷേ മഞ്ജുവിനെ ഈ വിഷയം ബാധിക്കുന്നുണ്ടാവില്ല. ബാലിശമായിട്ടാവും അവർ അത് കാണുന്നത്. പക്ഷേ ഈ ഇന്റർനെറ്റ് യുഗത്തിൽ മഞ്ജു വാര്യർ എന്ന് സർച്ച് ചെയ്താൽ ,സനൽ ശശികുമാർ ശശിധരൻ എന്ന ഈ വ്യക്തി, തൻ്റെ വാശിക്കായി പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്. അവർ ഇത്രയും നാൾ ചെയ്ത കാര്യങ്ങൾ, റദ്ദ് ചെയ്ത് പോവുകയാണ്. ഇയാളുടെ ഒരു ആരോപണവും, സാമാന്യ യുക്തിക്ക് യോജിക്കുന്നതല്ല.

സനൽ കുമാർ ശശിധരൻ, ഈ വോയിസ് നോട്ട് എത്രയും പെട്ടെന്ന് പൊലീസിൽ എൽപ്പിക്കണം. ഈ സംസാരം എന്ന് നടന്നു എന്നും, ഏത് മാധ്യമത്തിലൂടെ നടന്നു എന്നും ഇയാൾ തെളിയിക്കണം. നെറ്റ് കോൾ ആണെങ്കിലും യുആർഎൽ വെച്ച് ട്രേസ് ചെയ്യാനാകും. ശബ്ദത്തിൻ്റെ ആധികാരികതയും, പരാതിക്കാരൻ, കേരള സമൂഹത്തെ ബോധ്യപ്പെടുത്തണം’- മാലാപാർവതി പറഞ്ഞു.
RELATED TOPICS: MANJU WARRIER, SANAL KUMAR SASIDHARAN, MALAPARVATHY, MANJU WARRIER CONTROVERSY


Business ⏭️

Back to top button