‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’, തച്ചങ്കരിയെ ശിക്ഷിച്ച വിധി സ്വാഗതം ചെയ്ത് മുൻ ഡിജിപി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ നാലു വർഷം തടവിന് ശിക്ഷിച്ച കോടതിവിധിയെ സ്വാഗതം ചെയ്ത് മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ. പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. 31 വർഷം കേസുകളുമായി നടന്ന ബോബി കുരുവിളയ്ക്ക് അഭിനന്ദനങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
ടോമിൻ തച്ചങ്കരിയുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് വന്ന ശിക്ഷാവിധി ഏറെ പ്രധാനപ്പെട്ട ഒരു നിമിഷമാണെന്ന് സെൻകുമാർ പറയുന്നു. പൊലീസ് .യൂണിഫോം ധരിച്ച ക്രിമിനലായിരുന്നു തച്ചങ്കരി. സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. ഞാൻ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം, സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഹെഡ് ക്വാർട്ടേഴ്‌സിന്റെ ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിക്കുകയായിരുന്നു. തുടർന്ന് എനിക്കെതിരെ കേസുകൾ ആരംഭിച്ചു. അന്നത്തെ സാഹചര്യങ്ങളിലും എന്റെ ഔദ്യോഗിക പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിലുമാണ് ഈ കേസുകൾ ഉണ്ടായതെന്നും, അവയ്ക്ക് വ്യക്തിപരമായ പ്രേരണകളുണ്ടായിരുന്നുവെന്നും ഞാൻ എല്ലായ്‌പ്പോഴും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആ കാലഘട്ടത്തിലൂടെ കടന്നുപോയ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധിക്ക് ഏറെ പ്രാധാന്യമുണ്ട്. അധികാരസ്ഥാനത്തിരിക്കുന്നതുകൊണ്ട് ആരും നിയമത്തിന് അതീതരാകുന്നില്ലെന്നും ഔദ്യോഗിക പദവിയുടെ മറവിൽ സ്വീകരിക്കുന്ന നടപടികൾ ഒടുവിൽ നിയമ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നും ഈ വിധി ഓർമ്മിപ്പിക്കുന്നുവെന്നും സെൻകുമാർ പോസ്റ്റിൽ പറയുന്നു.


