NEWS

‘360 ഗ്രാം പോപ്‌കോണിന് 540 രൂപ’; കൊച്ചിയിലെ മാളുകളിൽ ഭക്ഷ്യവകുപ്പ് പരിശോധന, ഒന്നും ചെയ്യാൻ കഴിയില്ല

കൊച്ചിയിലെ മാളുകളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും പരിശോധന നടത്തുന്നു

തിരുവനന്തപുരം: തീയേറ്ററുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. കൊച്ചിയിലെ മാളുകളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്. കൊച്ചി എംജി റോഡിലുള്ള മാളിലെ സിനിപോളിസ് തീയേറ്ററിൽ നടത്തിയ പരിശോധനയിൽ 360 ഗ്രാം പോപ്‌കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി. എന്നാൽ ഇത് അൺപാക്ഡ് ഭക്ഷണ വിഭാഗത്തിൽപ്പെടുന്നതിനാൽ ലീഗൽ മെട്രോളജി വകുപ്പിന് ഒന്നും ചെയ്യാനാകില്ല.

മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവില സംബന്ധിച്ച പരാതിയിൽ കോർപ്പറേഷന് നേരിട്ട് നടപടി സ്വീകരിക്കാൻ പരിമിതിയുണ്ടെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചിരുന്നു.. വിഷയത്തിൽ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്റർ ഉടമകൾക്ക് പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള നിയന്ത്രണമാണ് വേണ്ടത്. അതേസമയം സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഭക്ഷണസാധനങ്ങളുടെ വില ക്രമീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. വിവി രാജേഷാണ് തീയേറ്ററുകളിലെ ഭക്ഷണക്കൊള്ളയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.

അതേസമയം കുപ്പിവെള്ളം ഉൾപ്പെടെ അമിതവിലയ്ക്കു വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പായ്ക്കറ്റിൽ ഇടാതെയാണ് നിലവിൽ പോപ്‌കോൺ വിൽക്കുന്നത്. പാക്കറ്റിലാണെങ്കിൽ തൂക്കവും എം.ആർ.പിയും പരിശോധിക്കാനാകും. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണ് ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണ്. പുറത്തുനിന്നുള്ള വെള്ളം തിയേറ്ററുകളിൽ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.

RELATED TOPICS: 540 RUPEES POPCORN, KOCHI MALL, POPCORN PRICE KERALA, FOOD DEPARTMENT INSPECTION, THEATRE POPCORN CONTROVERSY

Read News ⏭️

Back to top button