‘സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാം’; പ്രിയദർശിനിയുടെ വൈരാഗ്യം തീർത്ത് സ്വകാര്യ ബസ് ജീവനക്കാർ, പരാതി

പ്രതീകാത്മക ചിത്രം
കാസർകോട്: കെഎസ്ആർടിസി ബസ് വഴിയിൽ തകരാറായതിനെത്തുടർന്ന് സ്വകാര്യ ബസിലേക്ക് മാറിക്കയറാൻ നിന്ന സ്ത്രീ യാത്രക്കാരെ സ്വകാര്യ ബസ് ജീവനക്കാർ അധിക്ഷേപിച്ചെന്ന് പരാതി. ലിംഗവിവേചനം അടക്കം കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കാസർകോട് നിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർവാഹനവകുപ്പിനും അധികൃതർക്കും പരാതി നൽകിയത്.
കഴിഞ്ഞ ദിവസം കാനത്തൂർ ബസ് സ്റ്റോപ്പ് പരിസരത്ത് വച്ചാണ് 80 ഓളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് തകരാറിലായത്. സ്ത്രീകളും സ്‌കൂൾ വിദ്യാർത്ഥികളടക്കമുള്ളവർ ഈ ബസിലുണ്ടായിരുന്നു. പിന്നാലെ എത്തിയ സ്വകാര്യ ബസിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്. ബസിലേക്ക് സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാമെന്ന് ബസ് ജീവനക്കാർ പരസ്യമായി പറയുകയായിരുന്നു.
പ്രിയദർശിനി പദ്ധതിയിലൂടെ സൗജന്യമായി സ്ത്രീകൾ യാത്ര ചെയ്യുന്നതിനെ വൈരാഗ്യമാണ് ജീവനക്കാർ പരസ്യമായാ കാണിച്ചതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. പൊതുഗതാഗത സംവിധാനത്തിൽ പരസ്യമായി ലിംഗവിവേചനം കാണിച്ച, യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നരീതിയിൽ സർവീസ് നടത്തുകയും ചെയ്ത ബസ് ജീവനക്കാർക്കും പെർമിറ്റ് ലംഘനം നടത്തിയ ബസ് ഉടമയ്ക്കുമെതിരേ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ആർടിഒയ്ക്ക് പരാതി നൽകിയത്.


