NEWS

യുക്രെയ്ൻ കമ്പനിക്ക് നഷ്ടപരിഹാരം, റഷ്യൻ കപ്പൽ നോർവേ പിടിച്ചെടുത്തു; രാഷ്ട്രഭീകരതയെന്ന് പുട്ടിൻ


ഓസ്‌ലോ ∙ യുക്രെയ്ൻ ഊർജ കമ്പനിയായ നാഫ്‌റ്റോഗ്യാസിന് 422 കോടി ഡോളർ (ഏകദേശം 39,600 കോടി രൂപ) നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നോർവേ ഒരു റഷ്യൻ കപ്പൽ പിടിച്ചെടുത്തു. ആർട്ടിക് ദ്വീപസമൂഹമായ സ്വാൽബാർഡിൽവച്ചാണ് ‘പ്രഫസർ മോൾചാനോവ്’ എന്ന കപ്പൽ പിടിച്ചെടുത്തത്. 2014 ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ, നാഫ്‌റ്റോഗ്യാസിന്റെ ആസ്തികളും വാതകപാടങ്ങളും പൈപ്‌ലൈനുകളും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതിനാണ് ഈ നഷ്ടപരിഹാരം.റഷ്യ 422 കോടി ഡോളർ യുക്രെയ്ൻ കമ്പനിക്ക് നൽകണമെന്ന് 2023 ൽ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ, റഷ്യ ഇതു നൽകാൻ വിസമ്മതിച്ചതോടെയാണ് ലോകമെമ്പാടുമുള്ള റഷ്യൻ വാണിജ്യ ആസ്തികൾ പിടിച്ചെടുക്കാൻ നാഫ്‌റ്റോഗ്യാസ് വിവിധ രാജ്യങ്ങളിലെ കോടതികളെ സമീപിച്ചത്. നടപടി രാഷ്ട്രഭീകരതയാണെന്നു വിമർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഇതു സമാധാനചർച്ചകൾക്കുള്ള സാധ്യതയ്ക്കു മങ്ങലേൽപിച്ചതായും വ്യക്തമാക്കി.


Fashion ⏭️

Back to top button