NEWS

കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്‌ക്കണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡുവിന് ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കത്തുനൽകി.

ഗർഫിലെ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അവിടേക്ക് യാത്ര ചെയ്യേണ്ടിവരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികൾ നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ ബുദ്ധിമുട്ടുകയാണെന്ന് പിണറായി വിജയൻ കത്തിൽ പറയുന്നു. സാധാരണ ടിക്കറ്റ് നിരക്കിന്റെ അഞ്ചും ആറും ഇരട്ടിയാണ് പല വിമാനക്കമ്പനികളും ഈടാക്കുന്നത്. ഇത് അന്യായ ലാഭത്തിന് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണ 6000 മുതൽ 12000 രൂപവരെ നിരക്കുവരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ ഇരട്ടിവിലയാണ് ഈടാക്കുന്നത്. പല റൂട്ടുകളിലും ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് 1.17 ലക്ഷം രൂപ കടന്നു. ചില സർവീസുകൾക്ക് നിരക്ക് 1.5 ലക്ഷം രൂപവരെയെത്തിയതായും അദ്ദേഹം പറയുന്നു. കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഏകദേശം 30,000 രൂപയ്‌ക്ക് ലഭിക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള സർവീസുകളിൽ മാത്രം നിരക്ക് ഉയരുന്നത് പരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

വ്യോമയാന മന്ത്രാലയവും ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനും വിഷയത്തിൽ ഇടപെടണമെന്നും കേരളത്തിൽനിന്നുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും ആവശ്യമായ സ്ഥലങ്ങളിൽ ചാർട്ടർ വിമാനങ്ങൾ ഉൾപ്പെടെ അധിക സർവീസുകൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാ‌ർ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ കത്തിൽ പറയുന്നു.

RELATED TOPICS: PINARAYIVIJAYAN, UAE FLIGHT TICKET PRICE, AVIATION MINISTER, PINARAYI SENDS LETTER

Read News ⏭️

Back to top button