പൊലീസ് ഇൻസ്‌പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

അർജുൻ ആയങ്കി
കൊച്ചി: പൊലീസ് ഇൻസ്‌പെക്ടർമാരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ കേസുകളിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം മജിസ്‌ട്രട്ട് കോടതിയുടേതാണ് നടപടി. രണ്ടു ദിവസത്തേക്ക് കോതമംഗലം പൊലീസിനാണ് ആയങ്കിയെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്.
തലശ്ശേരിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കോതമംഗലത്ത് എത്തിച്ച ആയങ്കിയെ നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോതമംഗലം പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കോതമംഗലം മുൻ എസ്എച്ച്ഒ കെ ആർ പ്രശാന്ത് കുമാർ, ഊന്നുകൽ മുൻ എസ്എച്ച്ഒ ബി എസ് ആദർശ് എന്നിവരെയാണ് അർജുൻ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതാണ് കേസ്.
അർജുൻ ആയങ്കിയെ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച വരെ കണ്ണൂർ സൈബർ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും മറ്റൊരു ഫോൺ കൈയിൽ വെച്ച ആയങ്കി അന്വേഷണ സംഘത്തെ വഴി തെറ്റിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തേക്കാണ് കണ്ണൂർ സൈബർ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസമാണ് അനുവദിച്ചത്. പിന്നാലെയാണ് ഇപ്പോൾ കോതമംഗലം പൊലീസിന് കൈമാറിയിരിക്കുന്നത്.
അതേസമയം, ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിയും ഊർജ്ജിതമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. ഒളിവിൽ കഴിയാൻ സഹായിച്ചവരെയും അന്വേഷിക്കുന്നുണ്ട്.
RELATED TOPICS: ARJUN AYANKI, ARJUN AYANKI POLICE CUSTODY, KOTHAMANGALAM POLICE, SOCIAL MEDIA THREAT CASE, KERALA POLICE CASE
Read News ⏭️


