NEWS
ഇടുക്കിയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയത് അതിക്രൂരമായി; ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു: പ്രതി മദ്യലഹരിയിൽ

നെടുങ്കണ്ടം∙ ഇടുക്കിയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. എഴുകുംവയൽ പാറത്തറയിൽ ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അജീഷ് ആന്റണിയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയായിരുന്ന അജീഷ് അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം അജീഷ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ബന്ധു ഈ ദൃശ്യങ്ങൾ ഇടവകയിലെ വൈദികന് കൈമാറി. തുടർന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന അജീഷ് മാതാപിതാക്കളുമായി വഴക്കിട്ടശേഷം പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പ്രതിയും. ഇയാൾക്ക് കയ്യിൽ പരുക്കേറ്റിട്ടുണ്ട്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
Fashion ⏭️


