ശമ്പള കുടിശ്ശിക: കപ്പൽ തടഞ്ഞുവച്ച ഉത്തരവ് റദ്ദാക്കി

കൊച്ചി: കപ്പൽ ജീവനക്കാരുടെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കത്തിൽ കപ്പൽ തടഞ്ഞുവയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ന്യൂസിലൻഡിലെ കുക്ക് ഐലൻഡിന്റെ പതാക വഹിക്കുന്ന ‘എം.ടി ഓഷ്യൻ ഫെയേ” എന്ന കപ്പൽ അറസ്റ്രുചെയ്യാനാണ് 2024ൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നത്.
മൂന്ന് കപ്പലുകളിലേക്ക് ജീവനക്കാരെ നൽകിയതിന് ലഭിക്കാനുള്ള 94.44 ലക്ഷം രൂപ ഈടാക്കാനാണ് ചെന്നൈ ആസ്ഥാനമായ ലൈറ്റ് ഹൗസ് മറൈൻ സർവീസ് ലിമിറ്റഡ് അടക്കമുള്ളവർ അഡ്മിറാൽറ്റി സ്യൂട്ട് ഫയൽ ചെയ്തത്. തുടർന്ന് കൊച്ചി തുറമുഖത്തുണ്ടായിരുന്ന കപ്പൽ അറസ്റ്റുചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ, യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന വൺ മൂൺ മറൈൻ സർവീസസ് അടക്കം ഫയൽ ചെയ്ത ഉപഹർജിയിലാണ് അറസ്റ്റ് ഉത്തരവ് റദ്ദാക്കിയത്.
ഒരേ ഉടമയാണെങ്കിലേ മറ്റൊരു കപ്പലിന്റെ ബാദ്ധ്യതയുടെ പേരിൽ സഹോദര കപ്പലുകൾ (സിസ്റ്റർ വെസലുകൾ) അറസ്റ്റുചെയ്യാൻ അഡ്മിറാൽറ്റി നിയമം അനുവദിക്കുന്നുള്ളൂവെന്ന് ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം വിലയിരുത്തി.
അറസ്റ്റ് ചെയ്യപ്പെട്ട കപ്പലിന്റെ ഉടമയും ബാദ്ധ്യതവരുത്തിയ കപ്പലിന്റെ ഉടമയും വ്യത്യസ്തരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹർജി. കപ്പൽ വിട്ടു നൽകാനായി നേരത്തെ 1.04 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചിരുന്നു. ഈ തുക പലിശ സഹിതം ഉപഹർജിക്കാർക്ക് നൽകാനും നിർദ്ദേശിച്ചു. കപ്പൽ അറസ്റ്റുചെയ്യാൻ ഫയൽ ചെയ്ത അഡ്മിറാൽറ്റി സ്യൂട്ട് കോടതി തള്ളി.


