NEWS

മുൻ സർക്കാരിന്റെ കാലത്തെ നികുതി വെട്ടിപ്പ്: അന്വേഷിക്കാൻ പ്രത്യേകസംഘം ഡെപ്യൂട്ടി കമ്മിഷണർ സി.ബ്രിജേഷിന് ചുമതല

തിരുവനന്തപുരം: മുൻസർക്കാരിന്റെ കാലത്തെ നികുതിവെട്ടിപ്പ് ആരോപണങ്ങൾ ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി അന്വേഷിക്കും. വെട്ടിപ്പ് കണ്ടെത്തിയിട്ടും തുടർനടപടി സ്വീകരിക്കാതിരുന്ന കേസുകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക.

ഒരു ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനത്തിനെതിരെ ചുമത്തിയ 22.68 കോടി സേവന നികുതി ഈടാക്കാത്ത സംഭവം പ്രധാന കേസായി ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് നൽകിയ ശേഷം തുടർനടപടികൾ സ്വീകരിക്കാതിരുന്നതിന്റെ സാഹചര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കും എസ്.ഐ.ടി അന്വേഷിക്കും.

നികുതി വെട്ടിപ്പിൽ നോട്ടീസ് തയ്യാറാക്കിയ ഉദ്യോഗസ്ഥനെ പിന്നീട് സ്ഥലംമാറ്റിയതായും തുടർന്ന് കേസിൽ പുരോഗതി ഉണ്ടായില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധപ്പെട്ടവരെ വീണ്ടും സമൻസ് നൽകി ഹാജരാക്കാനുള്ള നടപടികൾ ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന പരാതികൾ, മാദ്ധ്യമ റിപ്പോർട്ടുകൾ, മറ്റ് വിശ്വസനീയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ എസ്.ഐ.ടിക്ക് സ്വമേധയാ അന്വേഷണം നടത്താം. ബാങ്കുകൾ, സർക്കാർ വകുപ്പുകൾ, വിവിധ ഏജൻസികൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും ഫയലുകൾ, അക്കൗണ്ടുകൾ, രജിസ്റ്ററുകൾ, ഇവേ ബില്ലുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കാനും അധികാരമുണ്ട്.

കെ.റെക്സ് അലക്സ്, സി.എഫ്.ദിന, എൻ.സി.സുനിൽകുമാർ, എച്ച്.അജീഷ് എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ.

Read News ⏭️

Back to top button