യുഡിഎഫ് സർക്കാർ ഭരിക്കുന്നത് ബിജെപിക്ക് വേണ്ടി, സംസ്ഥാനത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കുന്നെന്ന് എം വി ഗോവിന്ദൻ

എം.വി. ഗോവിന്ദൻ Image Credit: Facebook
തിരുവനന്തപുരം : സംസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിക്കാൻ ഉത്തരവിറക്കിയ വി.ഡി. സതീശൻ സർക്കാർ ബി.ജെ.പിക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിമർശനം. മതനിരപേക്ഷത തകർക്കുന്ന മൃദു ഹിന്ദുത്വ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും മോദി സർക്കാരിന്റെയും വി.ഡി. സതീശൻ സർക്കാരിന്റെയും നയങ്ങൾ ഒന്നുതന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വന്ദേമാതരത്തിന്റെ ആദ്യഭാഗങ്ങൾ ദേശഭക്തി ഉൾക്കൊള്ളുന്നതാണെങ്കിലും പിന്നീടുള്ള ഭാഗങ്ങൾ ഹിന്ദുത്വ നിലപാട് ഉയർത്തിപ്പിടിക്കുന്നതും ആർ.എസ്.എസ് അജണ്ടയുടെ ഭാഗവുമാണെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതിനാലാണ് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ളവർ ഇതിലെ ബാക്കിഭാഗങ്ങൾ പാടേണ്ടതില്ല എന്ന് തീരുമാനിച്ചത്. എന്നാൽ ചരിത്രം മറന്നുകൊണ്ട് ഇപ്പോൾ സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കാനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഇത് നടപ്പിലാക്കാൻ സർക്കുലർ നൽകിക്കഴിഞ്ഞതായും അദ്ദേഹം വിമർശിച്ചു.
കുട്ടികൾക്കായുള്ള ക്വിസ് മത്സരത്തിലും ആർ,എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ഒരു ശബ്ദവും പുറപ്പെടുവിക്കില്ലെന്ന് രേഖാമൂലം എഴുതിനൽകിയ സവർക്കറെ മഹത്വവത്കരിക്കുന്നത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്രപ്പെടുത്തി
RELATED TOPICS: MV GOVINDAN, VD SATHEESHAN, KERALA POLITICS, RSS AGENDA, VANDEMATARAM
Read News ⏭️


