BUSINESS

ഇന്ത്യയുടെ റഷ്യന്‍ എണ്ണയ്ക്ക് ഭീഷണിയായി ‘അല്‍ മന്ദേബ്’, പെട്രോള്‍, ഡീസല്‍ വില കൂടാം; ക്രൂഡ് വില 95 ഡോളര്‍ പിന്നിട്ടു


Bab-el-Mandeb Hormuz Oil Crisis: ഒരിടവേളയ്ക്ക് ശേഷം ആഗോള എണ്ണവില വീണ്ടും 100 ഡോളറിലേയ്ക്ക് അടുക്കുന്നു. ബാരല്‍ വില 95 ഡോളര്‍ പിന്നിട്ടതോടെ ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ വില ഉയരുമെന്ന ആശങ്ക ശക്തമാകുകയാണ്. ഇറാന്‍- യുഎസ് യുദ്ധം ഹോര്‍മുസ് കടലിടുക്കിന് പിന്നലെ, അല്‍ മന്ദേബ് കടലിടുക്കിലേയ്ക്കു കൂടി വ്യാപിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ പ്രധാന ആശ്രയമായ റഷ്യന്‍ എണ്ണ കൂടി സമ്മര്‍ദത്തിലാകുകയാണ്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ചെലവ് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഗോളവിപണിയിലെ അശാന്തിയും, തന്ത്രപ്രധാന കടല്‍പ്പാതകളിലെ ഉപരോധഭീതിയും സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ വീണ്ടും ആശങ്കയിലാഴ്ത്തുമെന്ന് സാരം. ഇന്ത്യയിലെ റീട്ടെയില്‍ ഇന്ധനവിലയിലെ സമ്മര്‍ദം, രാജ്യത്തിന്റെ അടിയന്തര എണ്ണശേഖരത്തിന്റെ അപ്‌ഡേറ്റുകള്‍ എന്നിവ മനസിലാക്കാം. ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലരാജ്യത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. എന്നാല്‍ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുതന്നെ നിന്നാല്‍ ഇന്ത്യയില്‍ റീട്ടെയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഹ്രസ്വകാലത്തേക്ക് വില വ്യതിയാനങ്ങള്‍ സഹിച്ച് നിര്‍ത്തിയേക്കാമെങ്കിലും, ക്രൂഡ് വില ദീര്‍ഘകാലത്ത് ഉയര്‍ന്നു നില്‍ക്കുന്നത് ഭീഷണിയാണ്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചാല്‍ മാത്രമേ റീട്ടെയില്‍ വിലയില്‍ പെട്ടെന്നുള്ള വര്‍ധന തടയാന്‍ കഴിയൂ. ആഗോള എണ്ണവില 95 ഡോളര്‍ കടക്കാനുള്ള കാരണങ്ങള്‍ മധ്യപൂര്‍വേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അതിരൂക്ഷമായതാണ് നിലവില്‍ ആഗോള എണ്ണവില 95 ഡോളര്‍ കടക്കാന്‍ കാരണം. പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഹോര്‍മുസ് കടലിടുക്കിനു പുറമേ സംഘര്‍ഷം ചെങ്കടലിലെ അല്‍ മന്ദേബ് കടലിടുക്കിലേയ്ക്കും വ്യാപിക്കുന്നു. കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും, ഭീഷണികളും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഇന്ധന ഗതാഗത പാതകളാണ് സമ്മര്‍ദം നേരിടുന്നത്. പെട്രോള്‍, ഡീസല്‍ വില എപ്പോള്‍ കൂടും? ബ്രെന്റ് ക്രൂഡ് ഓയില്‍ വില 80- 85 ഡോളര്‍ പരിധി കടക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ലാഭക്ഷമത കുറഞ്ഞു തുടങ്ങുമെന്ന് വിദഗ്ധര്‍ പറയുന്നു. വില സ്ഥിരമായി 90- 95 ഡോളറിന് മുകളില്‍ തുടരുന്നത് എണ്ണക്കമ്പനികളെ കടുത്ത സമ്മര്‍ദത്തിലാക്കും. ഈ സാഹചര്യത്തില്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ റീട്ടെയില്‍ വില വര്‍ധിപ്പിക്കാതെ വഴിയില്ല. നിലവില്‍ ആഗോള എണ്ണവില 95 ഡോളര്‍ കടന്നതോടെ ഏതു നിമിഷവും റീട്ടെയില്‍ ഇന്ധനവില കൂടാം. അല്ലാത്തപക്ഷം സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. ഇന്ത്യയ്ക്ക് മുന്നിലെ പുതിയ തലവേദനഹോര്‍മുസിന് പിന്നാലെ അല്‍ മന്ദേബ് കൂടി പ്രതികൂലമാകുന്നത് ഇന്ത്യയ്ക്ക് ഇരട്ടി തലവേദനയാകും. ചെങ്കടലിലേക്കുള്ള പ്രധാന പാതയായ അല്‍ മന്ദേബ് അടഞ്ഞാല്‍ കപ്പലുകള്‍ക്ക് ആഫ്രിക്കന്‍ വന്‍കര ചുറ്റി (Cape of Good Hope) സഞ്ചരിക്കേണ്ടി വരും. ഇത് യാത്രാ സമയം 10 മുതല്‍ 20 ദിവസം വരെ കൂട്ടുകയും, ചരക്കുകൂലി, ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്താനിടയാക്കുകയും ചെയ്യും. യൂറോപ്പിലേക്കും, മധ്യപൂര്‍വേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ചെലവേറിയതാകുമെന്ന് സാരം. ഇത് രാജ്യത്ത് പൊതുവിലക്കയറ്റത്തിന് വഴിവയ്ക്കും. ഇന്ധന ഇറക്കുമതി ചെലവ് ഉയരുന്നത് ഇന്ത്യയുടെ വ്യാപാര കമ്മിയും, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ചയും വര്‍ധിപ്പിക്കും.വ്യാപാര പാതകളും, ഇന്ത്യയും ഹോര്‍മുസ് കടലിടുക്ക് ഇന്ത്യയെ സംബന്ധിച്ച് എണ്ണയുടെ കാര്യത്തില്‍ തന്ത്ര പ്രധാനമാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 80% – 85% ഓളം ഈ പാത വഴിയാണ് വരുന്നത്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് ഏറ്റവും നിര്‍ണായകമായ പാതയാണിത്.അതേസമയം അല്‍ മന്ദേബ് കടലിടുക്ക് (Bab-el-Mandeb) ഇന്ത്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെങ്കടല്‍- സൂയസ് കനാല്‍ വഴിയുള്ള യൂറോപ്യന്‍ വ്യാപാരത്തിനും, റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ഈ പാത വളരെ പ്രധാനമാണ്. ഇന്ത്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ കയറ്റുമതിക്കും പ്രധാനമായും ഈ പാത വഴി നടക്കുന്നു.ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് എത്ര നാള്‍ പിടിച്ചുനില്‍ക്കാം? കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആകെ ഏകദേശം 74 ദിവസത്തേക്കുള്ള ഇന്ധന അടിയന്തര എണ്ണ ശേഖരമുണ്ട്. റിഫൈനറികളുടെയും, എണ്ണക്കമ്പനികളുടെയും കൈവശം ഏകദേശം 64.5 ദിവസത്തേക്കുള്ള വ്യാവസായിക ശേഖരമുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ ഏകദേശം 9.5 ദിവസത്തെ ക്രൂഡ് ഓയില്‍ കരുതലുണ്ട്. എന്നാല്‍ ഈ ശേഖരത്തില്‍ നിലവില്‍ 64% മാത്രം എണ്ണയാണുള്ളത്. ഇത് 5- 6 ദിവസത്തെ ഉപയോഗത്തിന് മാത്രം പ്രാപ്തമാണ്. (മുകളില്‍ പറഞ്ഞ കണക്കുകള്‍ നിലവില്‍ ലഭ്യമായ വിവിധ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി മാത്രമാണ്. മാറ്റങ്ങള്‍ വന്നേക്കാം. അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുക.)


Read News

Back to top button