BUSINESS

വരുന്നു അദാനിയുടെ വിമാനക്കമ്പനി? ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും ‘പുത്തൻ’ എതിരാളി, അപേക്ഷ കൊടുത്തു, ‘നിയമം’ മാറ്റാൻ കേന്ദ്രം?


കൈവശമുള്ളത് രാജ്യത്തെ 8 സുപ്രധാന വിമാനത്താവളങ്ങൾ. അതിൽ മുംബൈ വിമാനത്താവള കമ്പനിയിൽ 74% ഓഹരി പങ്കാളിത്തം. ഇതിനെല്ലാം പുറമേ പൈലറ്റ് ട്രെയിനിങ്, എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് മേഖലകളിലും സാന്നിധ്യം. ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ ഇതുവരെയുള്ള ‘വ്യോമയാന നേട്ടങ്ങൾ’ ആണിവ. അദാനി ഗ്രൂപ്പ് ഇനി വിമാന സർവീസിലേക്കും ചുവടുവയ്ക്കുന്നു.സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കുന്നതിന് മുൻപായി, നിലവിലെ ചട്ടങ്ങളിൽ മാറ്റം ആവശ്യപ്പെട്ടുള്ള അപേക്ഷ അദാനി ഗ്രൂപ്പ് കേന്ദ്രസർക്കാരിന് സമർപ്പിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. വിമാനത്താവളക്കമ്പനിയിൽ ഓഹരികളുള്ളവർക്ക് വിമാനക്കമ്പനിയിൽ 10 ശതമാനത്തിലധികം ഓഹരി കൈവശംവയ്ക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. ഇതിൽ ഭേദഗതി തേടിയാണ് അദാനി ഗ്രൂപ്പ് അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല.ഡൽഹി വിമാനത്താവളത്തിൽ 74% ഓഹരി പങ്കാളിത്തമുള്ള ജിഎംആർ എയർപോർട്സും സമാന അപേക്ഷ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നിയമത്തിൽ മാറ്റംവരുത്താനാകുമോ എന്ന് കേന്ദ്രം പരിശോധന തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിയമോപദേശം സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് തേടുകയും ചെയ്തു. നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയ്ക്കാണ് ഇന്ത്യൻ വിമാന സർവീസ് രംഗത്ത് മേൽക്കൈ. 90% വിപണിവിഹിതവും ഇവയുടെ കൈവശമാണ്. കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് വരുന്നത് അതുകൊണ്ടുതന്നെ കേന്ദ്രം പ്രോത്സാഹിപ്പിച്ചേക്കും.ജെറ്റ് എയർവേസ്, ഗോ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ സാമ്പത്തിക ‍ഞെരുക്കത്തെ തുടർന്ന് പ്രവർത്തനം നിർത്തിയിരുന്നു. ആകാശ എയർ, സ്പൈസ് ജെറ്റ് എന്നിവയ്ക്ക് ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും വെല്ലുവിളി ഉയർത്താൻ കഴിയുന്നുമില്ല. എന്നാൽ, വിമാനക്കമ്പനികളിൽ നിന്ന് എതിർപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, വിമാനത്താവള കമ്പനിയിൽ ഓഹരികളുള്ളവർക്ക് വിമാനക്കമ്പനിയിലും ഓഹരി സ്വന്തമാക്കാമെങ്കിൽ ഈ ആനുകൂല്യം തിരിച്ച് എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും പ്രമോട്ടർമാർക്കും ലഭ്യമായേക്കും. അതായത്, എയർ ഇന്ത്യയുടെ പ്രമോട്ടർമാരായ ടാറ്റ ഗ്രൂപ്പിന് വിമാനത്താവളങ്ങളിൽ ഓഹരി പങ്കാളിത്തം നേടാനും സാധിക്കും.വിമാനക്കമ്പനി തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും എന്നാൽ, അങ്ങനെയൊരു പ്ലാൻ തത്വത്തിലുണ്ടെന്നും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചതായി ചില ഇംഗ്ലിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദാനി ഗ്രൂപ്പിന് കീഴിലെ വിമാനത്താവള മാനേജ്മെന്റ് കമ്പനിയാണ് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ്. തിരുവനന്തപുരം, മംഗളൂരു, മുംബൈ, നവിമുംബൈ, ഗുവാഹതി, ലക്നൗ, അഹമ്മദാബാദ്, ജയ്പുർ എന്നീ വിമാനത്താവളങ്ങളുടെ മാനേജ്മെന്റ് ചുമതല നിർവഹിക്കുന്നത് ഈ കമ്പനിയാണ്.


Travel ⏭️

Back to top button