HEALTH
ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് അനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അനുമതി ലഭിച്ചു. ജാപ്പനീസ് കമ്പനിയായ ടക്കേഡ ബയോഫാർമസ്യൂട്ടിക്കൽസ് ഇന്ത്യ വികസിപ്പിച്ച ക്യൂഡെങ്ക വാക്സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) വിതരണാനുമതി നൽകിയത്.നാല് മുതൽ 60 വയസ്സുവരെയുള്ളവർക്ക് ഈ വാക്സിൻ നൽകാം. മുമ്പ് ഡെങ്കിപ്പനി ബാധിച്ചിട്ടുങ്കിലും വാക്സിൻ സ്വീകരിക്കാം. മറ്റ് ചില ഡെങ്കി വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി വാക്സിൻ എടുക്കുന്നതിന് മുമ്പ് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള പ്രീ വാക്സിനേഷന്‍ സ്ക്രീനിങ് ഇതിന് ആവശ്യമില്ല. എന്നാൽ ചില ഡെങ്കി വാക്സിനേഷന്‍ പ്രക്രിയകളിൽ ഇത് അത്യാവശ‍്യമാണ്. 2022-ൽ ആഗോളതലത്തിൽ അംഗീകരിച്ച ഈ വാക്സിന് 43 രാജ്യങ്ങളിൽ അനുമതി ലഭിച്ചിട്ടുണ്ട്. 3.2 കോടിയിലധികം ഡോസുകൾ ഇതിനോടകം വിതരണം ചെയ്തതായി ടക്കേഡ അറിയിച്ചു. ഇന്ത്യയിൽ ഡെങ്കിപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഈ അംഗീകാരത്തെ കാണുന്നതെന്ന് ടക്കേഡയുടെ ആഗോള മാർക്കറ്റിങ് വിഭാഗം മേധാവി മഹേന്ദർ നായക് അറിയിച്ചു. ഏഴ് വർഷം നീണ്ട പഠനത്തിലൂടെ ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങൾ മൂലമുണ്ടാവുന്ന രോഗബാധ കുറയ്ക്കുന്നതിൽ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി കമ്പനി വ്യക്തമാക്കി. ഇന്ത്യയുടെ അനുമതി ടക്കേഡയുടെ ആഗോള ക്ലിനിക്കൽ വികസന പരിപാടിയുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡെങ്കിപ്പനി വ്യാപകമായ രാജ്യങ്ങളിലും അത്ര വ്യാപകമല്ലാത്ത പ്രദേശങ്ങളിലും നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ 28,000ത്തിലധികം ആളുകൾ പങ്കെടുത്തു. ഇതോടൊപ്പം, ഇന്ത്യയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണവും അനുമതി ലഭിക്കാന്‍ സഹായിച്ചു. നാല് മുതൽ 60 വയസ്സുവരെയുള്ളവരിൽ സുരക്ഷയും പ്രതിരോധശേഷി ഉണർത്താനുള്ള കഴിവുമാണ് ഈ പഠനത്തിൽ വിലയിരുത്തിയത്. വാക്സിൻ നൽകുന്ന രീതി ക്യൂഡെങ്ക 0.5 മില്ലിലിറ്റർ വീതമുള്ള രണ്ട് ഡോസുകളായാണ് വാക്സിന്‍ നൽകുക. ഇവ ചർമ്മത്തിനടിയിലായി കുത്തിവെക്കുകയും മൂന്ന് മാസത്തിന് രണ്ടാമത്തെ ഡോസ് നൽകുകയും ചെയ്യും. ലോകത്തിലെ ഏറ്റവും കൂടുതൽ ഡെങ്കി ബാധിതരുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ടക്കേഡ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങളും ഒരേസമയം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. മുമ്പ് ഡെങ്കി ബാധിച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിക്കാതെ തന്നെ വൈറസിന്റെ നാല് വകഭേദങ്ങൾക്കെതിരെയും സംരക്ഷണം നൽകുന്ന രീതിയിലാണ് ക്യൂഡെങ്ക രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൊതുകുനിയന്ത്രണം, രോഗനിരീക്ഷണം, പൊതുജന ബോധവൽക്കരണം തുടങ്ങിയ പൊതുജനാരോഗ്യ നടപടികൾക്കൊപ്പം ഇന്ത്യയുടെ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും എന്ന് ടക്കേഡയുടെ തെക്കുകിഴക്കൻ ഏഷ്യ-ഇന്ത്യ മെഡിക്കൽ അഫയേഴ്സ് വിഭാഗം മേധാവി ഗോഹ് ചൂ ബെംഗ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (ഡബ്യൂ.എച്ച്.ഒ) ശുപാർശ ഡെങ്കിപ്പനി വ്യാപകമായ പ്രദേശങ്ങളിൽ ക്യൂഡെങ്ക ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്. ഉയർന്ന രോഗവ്യാപനമുള്ള മേഖലകളിലെ പ്രതിരോധ കുത്തിവെപ്പ് പദ്ധതികളിൽ ഈ വാക്സിൻ ഉൾപ്പെടുത്താനും, അതിന് മുമ്പ് ഡെങ്കി പരിശോധന നടത്തേണ്ടതില്ലെന്നും ഡബ്യൂ.എച്ച്.ഒ പറയുന്നു.
Life Style ⏭️


