എന്തു കൊണ്ട് മമ്മൂട്ടി മികച്ച നടനായി, ഭ്രമയുഗത്തിലെ പ്രകടനത്തെ കുറിച്ച് ജൂറി ചെയർമാൻ

ജയരാജ്, മമ്മൂട്ടി
ന്യൂഡൽഹി : മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായുള്ള പകർന്നാട്ടത്തെക്കുറിച്ച് വ്യക്തമാക്കി ജൂറി ചെയർമാനും സംവിധായകനുമായ ജയരാജ്. മമ്മൂട്ടിയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ഇപ്പോഴും നിത്യയൗവനമാണെന്നും ജയരാജ് വിശേഷിപ്പിച്ചു. മികച്ച നടനുള്ള പുരസ്കാരം ഇത്തവണ പങ്കിടേണ്ടി വന്നുവെങ്കിലും മമ്മൂട്ടിയുടെ പ്രകടനം അതിൽ ഏറ്റവും മുന്നിലായിരുന്നു. ജൂറി അംഗങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഭ്രമയുഗമെന്നും ജയരാജ് പറഞ്ഞു. അതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫിയും സിനിമയുടെ മൂഡും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണ ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്നതും മലയാളത്തിനാണെന്ന് ജയരാജ് വ്യക്തമാക്കി. മത്സരരംഗത്ത് മറ്റ് ഭാഷകളെക്കാൾ കൂടുതൽ മുന്നിൽ വന്നത് മലയാള സിനിമകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവാഗത സംവിധായകനായ ഫാസിൽ മുഹമ്മദ് ഒരുക്കിയ ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഗായികയായി വൈക്കം വിജയലക്ഷ്മിക്ക് ലഭിച്ച അംഗീകാരം മലയാളത്തിന് വലിയ നേട്ടമാണെന്നും ശ്രേയ ഘോഷാലുമായിട്ടായിരുന്നു അവർക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നതെന്നും ജയരാജ് വെളിപ്പെടുത്തി. മഞ്ഞുമ്മൽ ബോയ്സ് അവസാനഘട്ടം വരെ വിവിധ ഭാഗങ്ങളിൽ മത്സര രംഗത്തുണ്ടായിരുന്നു. സിനിമയെ സിനിമയായി മാത്രമാണ് ജൂറി കണ്ടതെന്നും പുരസ്കാര നിർണയത്തിൽ രാഷ്ട്രീയം കലർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Business ⏭️


