മന്നം സമാധിയിൽ പ്രവേശനം നിഷേധിച്ചിട്ടില്ല: സുകുമാരൻ നായർ

കോട്ടയം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുൻ ഗവർണർ സി.വി.ആനന്ദബോസിനും മന്നംസമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ലെന്ന് പറയുന്നത് തെറ്റാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പ്രചാരണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ബഡ്ജറ്റ് സമ്മേളന ദിവസമാണ് സുരേഷ് ഗോപി എത്തിയത്. അദ്ദേഹം പുഷ്പാർച്ചന ചെയ്തു കഴിഞ്ഞപ്പോഴേക്കും ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പതിവില്ലാത്ത കാര്യമായിട്ടും നട തുറന്നുകൊടുത്തു. സുരേഷ്‌ഗോപി പുഷ്പാർച്ചനയ്ക്കുശേഷം സമ്മേളനഹാളിലേയ്ക്ക് കടന്നുവന്നപ്പോഴാണ് ‘ഇതു ശരിയായില്ല” എന്നുപറഞ്ഞത്.
സി.വി.ആനന്ദബോസിനെ എൻ.എസ്.എസ് ആസ്ഥാനത്ത് സ്വീകരിച്ചിരുന്നു. എന്നാൽ പുഷ്പാർച്ചന അദ്ദേഹം ആവശ്യപ്പെട്ടില്ല. സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായിരിക്കെ എത്തിയപ്പോൾ അദ്ദേഹത്തെ കാറിൽവരെ അനുഗമിച്ചിരുന്നു. അദ്ദേഹവും പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല. ഉപരാഷ്ട്രപതിയായ ശേഷം പുഷ്പാർച്ചനയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഡോഗ് സ്‌ക്വാഡ് പരിശോധനകൾ അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. മന്നംജയന്തി, സമാധിദിനങ്ങളിൽ മുഴുവൻ സമയവും മറ്റുദിവസങ്ങളിൽ വൈകിട്ടും എല്ലാവർക്കും പുഷ്പാർച്ചന അനുവദിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.


