BUSINESS

അസംഘടിത തൊഴിലാളികള്‍ക്കും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പിഎഫ്; 2.5 ലക്ഷം വരെ നികുതിയിളവും ആകര്‍ഷക വ്യവസ്ഥകളും


PF For Self Employed : രാജ്യത്തെ സാധാരണക്കാര്‍ക്കായി പുതിയ നിയമ നിര്‍മ്മാണത്തിന് കോപ്പുകൂട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (ഇപിഎഫ്ഒ) എന്ന് റിപ്പോര്‍ട്ട്. അസംഘടിത മേഖലയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സുരക്ഷിതമായ ഒരു വാര്‍ദ്ധക്യകാലം ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി പിഎഫ് പദ്ധതി ഇവരിലേയ്ക്ക് കൂടി വിപുലീകരിക്കാനുള്ള സാധ്യതകളാണ് അധികൃതര്‍ തേടുന്നത്. സിംഗപ്പൂര്‍ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരമൊരു മാറ്റം മലയാളികളെ സംബന്ധിച്ച് വലിയ നേട്ടമായേക്കും. അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്കും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുമായി ഇപിഎഫ്ഒ നടത്തുന്ന നീക്കങ്ങളെ പറ്റി അറിയാം. ഇപിഎഫ്ഒയുടെ പുതിയ നീക്കങ്ങള്‍ എന്തൊക്കെ?രാജ്യത്ത് ജോലിചെയ്യുന്ന എല്ലാവര്‍ക്കും പിഎഫ് എന്നതാണ് ഇപിഎഫ്ഒയുടെ ലക്ഷ്യം. നിലവില്‍ 20-ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ശമ്പളക്കാര്‍ക്ക് മാത്രമാണ് പിഎഫ് സൗകര്യമുള്ളത്. എന്നാല്‍ പുതിയ മാറ്റത്തിലൂടെ ചെറുകിട കച്ചവടക്കാര്‍, ഓണ്‍ലൈന്‍ ഡെലിവറി, ടാക്‌സി ജീവനക്കാര്‍ (ഗിഗ് തൊഴിലാളികള്‍), ഫ്രീലാന്‍സര്‍മാര്‍, അസംഘടിത മേഖലയിലെ ജീവനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും പിഎഫ് സാധ്യത തെളിയുന്നു. ആകര്‍ഷകമായ വ്യവസ്ഥകള്‍ഇത്തരം അക്കൗണ്ടുകളില്‍ മാസംതോറും നിക്ഷേപിക്കണമെന്ന നിബന്ധന ഉണ്ടായിരിക്കില്ലെന്നാണ് വിവരം. ദിവസേനയോ, വര്‍ഷത്തിലൊരിക്കലോ തൊഴിലാളികള്‍ക്ക് അവരുടെ കൈയിലുള്ള വരുമാനത്തിനനുസരിച്ച് പണം നിക്ഷേപിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ സാധാരണ പിഎഫ് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്നതുപോലെ ആകര്‍ഷകമായ പലിശ ഇവിടെയും ലഭിക്കും. കൂടാതെ പ്രതിവര്‍ഷം 2.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കും, അതില്‍ നിന്നുള്ള പലിശയ്ക്കും നികുതി ഇളവും നല്‍കിയേക്കുമെന്നാണ് വിവരം. റിട്ടയര്‍മെന്റിന് മികച്ചത് ശമ്പളവരുമാനക്കാരായ ഏതൊരു സാധാരണക്കാരന്റെയും റിട്ടയര്‍മെന്റ് പ്രതീക്ഷ പിഎഫ് തുകയും, പെന്‍ഷനുമാണ്. അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്കും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പുതിയ നീക്കം ഇതേ അവസരമാകും യാഥാര്‍ത്ഥ്യമാക്കുക. എല്ലാവര്‍ക്കും പെന്‍ഷന്‍ പോലെ പണം പിന്‍വലിക്കാന്‍ വഴിയൊരുങ്ങും. വിരമിക്കുന്ന സമയത്ത് പണം മുഴുവനായി ഒന്നിച്ച് പിന്‍വലിക്കുന്നതിന് പകരം, ആവശ്യാനുസരണം പ്രതിമാസം കൃത്യമായ തുക ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കാം. ഇത് റിട്ടയര്‍മെന്റിലും ഒരു സ്ഥിരവരുമാനം ഉറപ്പാക്കും. സാധാരണക്കാരായ മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ?കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ സ്വയംതൊഴില്‍ ചെയ്യുന്നവരോ, അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരോ ആണ്. ഉദാഹരണത്തിന് ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, ഫ്രീലാന്‍സ് ജോലിക്കാര്‍, ഓണ്‍ലൈന്‍ ഡെലിവറികക്കാര്‍ പോലുള്ളവര്‍. ഔദ്യോഗികമായി ഒരു റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയും ഇവരില്‍ പലര്‍ക്കും ഇല്ല. ഇപിഎഫ്ഒയുടെ പുതിയ നീക്കം ഇത്തരക്കാര്‍ക്ക് വാര്‍ദ്ധക്യം സുരക്ഷിതമാക്കാന്‍ സഹായിക്കും.ഇത്തരക്കാര്‍ക്ക് എല്ലാ മാസവും കൃത്യമായ ഒരു ശമ്പളമുണ്ടായിരിക്കില്ല. അതിനാല്‍ മാസം സ്ഥിരമായ ഒരു നിക്ഷേപത്തിന് നിര്‍ബന്ധമുണ്ടാകില്ലെന്ന നീക്കം വളരെ നേട്ടമാണ്. സാധാരണക്കാര്‍ക്ക് കൈയില്‍ പണമുള്ളപ്പോള്‍ നിക്ഷേപം നടത്താം. ലോട്ടറി തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍ തുടങ്ങിയവര്‍ക്ക് വലിയ ആശ്വാസമാണിത്. സ്വകാര്യ ചിട്ടികളിലോ, മറ്റ് നിക്ഷേപങ്ങളിലോ പണം മുടക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ പദ്ധതി സുരക്ഷിതത്വം നല്‍കുന്നു. കൂടാതെ ഇപിഎഫ്ഒ താരതമ്യേന മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പണം നഷ്ടപ്പെടുമെന്ന ഭയമില്ലാതെ വിശ്വസിച്ച് നിക്ഷേപിക്കാം.സിംഗപ്പൂര്‍ മാതൃക മുന്നില്‍ സിംഗപ്പൂരിലെ പ്രശസ്തമായ ‘സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട്’ (CPF) പോലുള്ള അന്താരാഷ്ട്ര സാമൂഹിക സുരക്ഷാ മാതൃകകള്‍ പിന്തുടരാനാണ് ഇപിഎഫ്ഒയുടെ ശ്രമമെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇപിഎഫ്ഒ പദ്ധതിയുടെ പ്രാഥമിക രൂപം തയ്യാറാക്കിയിട്ടിണ്ടെന്നാണ് വിവരം. ശ്രദ്ധിക്കേണ്ട കാര്യംറിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പദ്ധതി സ്വയം ഫണ്ടിംഗ് രീതി പിന്തുടരും. അതായത് നിലവിലെ ഇപിഎഫ് ഉപയോക്താക്കള്‍ക്കായി തൊഴിലുടമയും സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പുതിയ പദ്ധതിയില്‍ ഉപയോക്താക്കള്‍ മാത്രമാകും വിഹിതം നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള മറ്റ് പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്. സിംഗപ്പൂര്‍ രീതി പിന്തുടര്‍ന്ന് തൊഴിലാളികള്‍ പൂര്‍ണ്ണമായും സ്വന്തം വരുമാനത്തില്‍ നിന്ന് പണം അടയ്ക്കണം. സര്‍ക്കാര്‍ സഹായം ഉണ്ടാകില്ലെങ്കിലും, നികുതി ഇളവുകളും, മികച്ച പലിശയും നിക്ഷേപകര്‍ക്ക് ആശ്വാസമാണ്.


Read News

Back to top button