‘സുഗതനെ പുറത്തിറക്കേണ്ട’; സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സർക്കാർ

ബിജെപി കൗൺസിലർ ആർ സുഗതൻ
തിരുവനന്തപുരം: കാപ്പാ തടവുകാരനായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാലമോചനം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് വിവരം. വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്കുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും ചട്ടപ്രകാരം സത്യപ്രതിജ്ഞയ്ക്ക് തടസം ഇല്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന സർക്കാറിനോട് കഴിഞ്ഞദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കാപ്പാ തടവിൽ നിന്ന് സുഗതനെ മോചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിൽ സുഗതനും ഉൾപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി സുഗതൻ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ കാപ്പ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളേക്കടവ് ജംഗ്‌ഷനിൽ അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ച കേസിലും കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതന് ഇടക്കാല ജാമ്യം ലഭിച്ചത്.
English Summary
The Kerala government informed the High Court that BJP Councilor R. Sugathan, a KAAPA detainee, can take his oath for the Thiruvananthapuram Corporation from Viyyur Jail. The government will oppose his interim release, affirming that facilities can be arranged in jail and no legal impediments exist for the oath. His previous oath was nullified by the High Court.
RELATED TOPICS: R SUGATHAN, BJP COUNCILLOR, JAIL, KERALA HIGHCOURT, THIRUVANANTHAPURAM CORPORATION
Read News ⏭️


