AUTO
റോഡ് കീഴടക്കാൻ ടാറ്റയുടെ കറുപ്പഴക്; ഹാരിയറിലും സഫാരിയിലും ‘സ്റ്റെൽത്ത് എഡിഷൻ’ എത്തി!

ഇന്ത്യന്‍ കാര്‍ വിപണിയില്‍ പ്രത്യേക എഡിഷനുകളുടെ കാര്യത്തില്‍ സമ്പന്നമായ ബ്രാന്‍ഡാണ് ടാറ്റ മോട്ടോഴ്‌സ്. അവരുടെ ഹാരിയര്‍, സഫാരി എസ്‌യുവികളുടെ നിലവിലുള്ള ഡാര്‍ക്ക്, റെഡ്-ഡാര്‍ക്ക് എഡിഷനുകള്‍ വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെ ഈ ലൈനപ്പിലേക്ക് പുതിയൊരു സ്റ്റെല്‍ത്ത് എഡിഷന്‍ കൂടിയാണ് ഹാരിയറിലും സഫാരിയിലുമായി ടാറ്റ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.ഹാരിയറിന്റേയും സഫാരിയും ഉയര്‍ന്ന മോഡലുകളെ അടിസ്ഥാനമാക്കിയാണ് സ്റ്റെല്‍ത്ത് എഡിഷനുകള്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു മോഡലുകളുടേയും സ്‌റ്റെല്‍ത്ത് എഡിഷനുകളില്‍ ഒരേ പോലെയുള്ള ഫീച്ചറുകളാണുള്ളതെന്ന സവിശേഷതയുണ്ട്. കൂടുതല്‍ അഗ്രസീവായ ബ്ലാക്ക് തീമിലുള്ള എക്സ്റ്റീരിയറും പ്രീമിയം ഫീച്ചറുകളും സ്റ്റെല്‍ത്ത് എഡിഷന്റെ പ്രത്യേകതയായിരിക്കും.മാറ്റ് സ്റ്റെല്‍ത്ത് ബ്ലാക്ക് പെയിന്റിലാണ് ഈ രണ്ട് എസ്‌യുവികളും വരുന്നത്. റോഡില്‍ കൂടുതല്‍ ഗാംഭീര്യമുള്ള സാന്നിധ്യമാവാന്‍ ഈ നിറം സഹായിക്കുന്നു. ഡാര്‍ക്ക്, റെഡ്-ഡാര്‍ക്ക് എഡിഷനുകളിലെ 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് സ്‌റ്റെല്‍ത്ത് എഡിഷനിലുമുള്ളത് എന്നാല്‍ ഇതിന് നല്‍കിയിട്ടുള്ള ബ്ലാക്ക് ഫിനിഷിങ് വാഹനത്തിന്റെ ഓള്‍ ബ്ലാക്ക് ലുക്കിനോട് ചേരുന്നു. ഈ വകഭേദങ്ങള്‍ക്കു മാത്രമായി മുന്നിലെ ഫെന്‍ഡറുകളില്‍ സ്റ്റെല്‍ത്ത് മാസ്‌കോട്ടും പതിപ്പിച്ചിട്ടുണ്ട്.ഹാരിയര്‍, സഫാരി സ്റ്റെല്‍ത്ത് എഡിഷനുകള്‍ പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലെത്തുന്നു. 1.5 ലീറ്റര്‍ ഹൈപ്പീരിയോണ്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 170പിഎസ് കരുത്തും 280എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 2.0 ലീറ്റര്‍ ക്രയോടെക് ടര്‍ബോ ഡീസല്‍ എന്‍ജിന് 170പിഎസ് കരുത്തും 350എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കാനാവുക. ഈ രണ്ട് എന്‍ജിനുകളിലും 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.ടാറ്റ ഹാരിയര്‍ സ്‌റ്റെല്‍ത്ത് എഡിഷന്‍ മെട്രോള്‍ മാനുവലിന് 23.43 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. പെട്രോള്‍ ഓട്ടമാറ്റിക്-24.85 ലക്ഷം, ഡീസല്‍ മാനുവല്‍ 24.56 ലക്ഷം, ഡീസല്‍ ഓട്ടമാറ്റിക് 26.01 ലക്ഷം രൂപ എന്നിങ്ങനെയാണ് സ്‌റ്റെല്‍ത്ത് എഡിഷന്റെ മറ്റു വകഭേദങ്ങളുടെ വില. ഇനി ടാറ്റ സഫാരി സ്റ്റെല്‍ത്ത് എഡിഷനാണെങ്കില്‍ പെട്രോള്‍ മാനുവല്‍ 24.04ലക്ഷം, പെട്രോള്‍ ഓട്ടമാറ്റിക് 25.46 ലക്ഷം(6സീറ്ററിന് 25.76ലക്ഷം), ഡീസല്‍ മാനുവല്‍ 25.21 ലക്ഷം, ഡീസല്‍ ഓട്ടമാറ്റിക് 26.66 ലക്ഷം(6 സീറ്ററിന് 26.76 ലക്ഷം) എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില വരുന്നത്.
Source link


