SPORTS
ബാറ്റിങ് വൈകിപ്പിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചു, ശ്രീലങ്ക ‘മൈൻഡ് ഗെയിം’ നടപ്പാക്കി: നാടകീയ സംഭവങ്ങളിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

കൊളംബോ∙ ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ– ശ്രീലങ്ക എ പോരാട്ടത്തിനിടയിലെ നാടകീയ സംഭവങ്ങളിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഇന്ത്യൻ യുവതാരങ്ങൾക്കെതിരെ ശ്രീലങ്ക ഗ്രൗണ്ടിൽ ‘മൈൻഡ് ഗെയിമാണ്’ നടപ്പാക്കിയതെന്ന് അശ്വിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സംഭവത്തിൽ ഇന്ത്യയുടെ പ്രകോപനമുണ്ടായത് മനസ്സിലാക്കാവുന്ന കാര്യമാണെന്നും അശ്വിന് വ്യക്തമാക്കി. നിർണായക മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക സൂപ്പർ ഓവർ വിജയം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽവച്ച് തർക്കവും ഉന്തും തള്ളുമുണ്ടായത്.സൂപ്പർ ഓവറിൽ ശ്രീലങ്ക എ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ എയ്ക്ക് 9 റൺസെടുക്കാനെ സാധിച്ചുള്ളൂ. സൂപ്പർ ഓവറിൽ ബാറ്റിങ്ങിനിറങ്ങിയ വൈഭവ് സൂര്യവംശി ഒരു ബൗണ്ടറി നേടിയപ്പോൾ സൂര്യാൻഷ് ഷെഡ്ഗെയ്ക്ക് ബൗണ്ടറി കണ്ടെത്താനായില്ല. ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ഇന്ത്യ എയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എയോടും തോറ്റിരുന്നു. 266 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് 50 ഓവറിൽ ഇന്ത്യയുടെ അതേ സ്കോറായ 265ൽ തന്നെ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വൈഭവും സൂര്യാംശ് ശെഡ്ഗെയും പവലിയനിലേക്ക് മടങ്ങുന്നതിനിടെ രണ്ടു ലങ്കൻ താരങ്ങൾ (ജഴ്സി നമ്പർ 76, ജഴ്സി നമ്പർ 5) ഇരുവരോടും എന്തോ പറയുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. തുടർന്ന്, വൈഭവ് ദേഷ്യത്തോടെ സൂപ്പർ ഓവറിൽ പന്തെറിഞ്ഞ കുഗതാസ് മാതുലനു നേരെ കുതിക്കുന്നതും, അദ്ദേഹത്തിന്റെ സഹതാരങ്ങളിൽ ഒരാളായ വിഷേൻ ഹലംബഗെ ഇടയിൽ കയറുന്നതും ടിവി ക്യാമറകൾ പകർത്തി. ക്രിക്ബസ് റിപ്പോർട്ട് പ്രകാരം, വൈഭവിനോട് ഹലംബഗെ ‘‘മത്സരം കഴിഞ്ഞു… ഇനി നീ വീട്ടിൽ പോ…’’ എന്ന് പറഞ്ഞതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഹലംബഗെയെ വൈഭവ് തള്ളിമാറ്റിയപ്പോൾ ലങ്കയുടെ രാജ്യാന്തര താരമായ നിരോഷൻ ധിക്വെല്ല ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Source link


