test del 5 copy of del 3

ഒപെക്കിന് യുഎഇയുടെ ഷോക്ക്; ജർമനിയോടും ചൈനയോടും ഉടക്കി ട്രംപ്, എണ്ണവില മുന്നോട്ട്, ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്


പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ നിന്ന് അപ്രതീക്ഷിതമായി യുഎഇ പിന്മാറിയത് ഏഷ്യൻ ഓഹരി വിപണികളിൽ സൃഷ്ടിക്കുന്നത് ആശങ്ക. യുഎഇയുടെ പിന്മാറ്റം ദീർഘകാലത്തിൽ എണ്ണവിലക്കുറവിന് വഴിവച്ചേക്കുമെങ്കിലും ഒപെക് ദുർബലമാകുന്നുവെന്ന വിലയിരുത്തലാണ് വിപണിക്കുള്ളത്. ഇതിനിടെ, ഇറാനുമേലുള്ള സമ്മർദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടുതൽ കടുപ്പിച്ചു. ട്രംപിനെതിരെ കടുത്ത വിമർശനവുമായി ജർമനി രംഗത്തുവന്നു. ഇറാനിയൻ‌ എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികളെ സഹായിക്കുന്ന ബാങ്കുകൾക്കുമേൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കി.യുഎഇയുടെ ‘ഒപെക് എക്സിറ്റി’ന്റെ പശ്ചാത്തലത്തിൽ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് വീണ്ടും 100 ഡോളർ കടന്നു. ഇപ്പോഴുള്ളത് 0.58% നേട്ടവുമായി 100.5 ഡോളറിൽ. ബ്രെന്റ് ക്രൂഡ് വില 0.49% ഉയർന്ന് 111.8 ഡോളറിലും. ഒരുവേള 112 ഡോളർ കടന്നിരുന്നു. ഏഷ്യയിൽ ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 1.02% നഷ്ടത്തിലായി. ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഷാങ്ഹായ് വിപണികളും ചുവന്നു. ഹോങ്കോങ് സൂചിക 1.2% നേട്ടത്തിലായി. യൂറോപ്യൻ വിപണികളും സമ്മിശ്രമായിരുന്നു.ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി രാവിലെ ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും പിന്നീട് പച്ചതൊട്ടു. സെൻസെക്സും നിഫ്റ്റിയും ഇന്ന് ചാഞ്ചാടാനാണ് സാധ്യത. ഇന്നലെയും ലാഭനഷ്ടങ്ങളിലൂടെ കയറിയിറങ്ങിയ നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത് 97 പോയിന്റ് (-0.40%) താഴ്ന്ന് 23,995ൽ. സെൻസെക്സ് 416 പോയിന്റ് (-0.54%) നഷ്ടവുമായി 76,886ലും.


Source link

Back to top button