LATEST NEWS
‘നടന്നത് ഉന്തും തള്ളും, ആയുധം ഉപയോഗിച്ച് ആക്രമിച്ചില്ല’: വീണാ ജോർജിന്റെ മൊഴി

കണ്ണൂർ ∙ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന കോൺഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് മൊഴി. ആയുധം ഉപയോഗിച്ചതായി അറിയില്ലെന്ന് നേരത്തെ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകിയിരുന്നു. റെയിൽവേ പൊലീസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ദിവസം മുൻപ് തിരുവനന്തപുരത്തെത്തി മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ രണ്ട് തവണ മന്ത്രിയുെട മൊഴി രേഖപ്പെടുത്താൻ സംഘം ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കായതിനാൽ സാധിച്ചില്ല. കഴിഞ്ഞ ദിവസം നൽകിയ മൊഴിയിൽ ആയുധം കൊണ്ട് ആക്രമിച്ചതായി മന്ത്രി പറയുന്നില്ല. മന്ത്രിയുെട ഗൺമാന്റെ പരാതിയിലാണ് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് ചുമത്തിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടാഴ്ച റിമാൻഡിലായത്. കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയതെന്നും മന്ത്രി നാടകം കളിക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് ആരോപണം.
Source link


