NEWS

സ്ത്രീസുരക്ഷാ പെൻഷനിൽ വാഗ്വാദം: ലിസ്റ്റുണ്ടാക്കിയത് സി.പി.എം- മുഖ്യമന്ത്രി, സ്ത്രീകളോടുള്ള വെല്ലുവിളി-പിണറായി

തിരുവനന്തപുരം: എൽ.ഡി.എഫ് സ‌ർക്കാരിന്റെ അവസാന കാലത്ത് നടപ്പാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിൽ സി.പി.എമ്മിന്റെ ലോക്കൽ, ഏരിയാ കമ്മിറ്റികൾ ‘വേണ്ടപ്പെട്ടവരെ’ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.തിരഞ്ഞെടുപ്പ് കാലത്ത് ധൃതിപിടിച്ച് തട്ടിക്കൂട്ടിയ പദ്ധതിയാണ്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ സമിതിയുണ്ടായിരുന്നില്ല, ഫീൽഡ് തല പരിശോധന നടത്തിയിട്ടില്ല. തോന്നിയവർക്കാണ് പെൻഷൻ നൽകിയത്. കൃത്യമായി പരിശോധിക്കാതെ പദ്ധതി തുടരുമോയെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്നും 16 ലക്ഷം വീട്ടമ്മമാരുടെ കണ്ണീർ കാണാൻ സർക്കാർ ആഗ്രഹിക്കുന്നെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച എ.സി മൊയ്തീൻ പറഞ്ഞു.

തോന്നിയവർക്കാണ് കൊടുത്തതെന്ന് മുഖ്യമന്ത്രി പറയുന്നത് പദ്ധതി അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. കെ-സ്മാർട്ട് വഴി അർഹതാ പരിശോധന നടത്തി സുതാര്യമായാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ആധാർ, പൊതുവിതരണ സമ്പ്രദായം, പെൻഷൻ പോർട്ടലുകൾ എന്നിവയെല്ലാം വഴി അർഹത പരിശോധിച്ചു. തദ്ദേശസ്ഥാപനങ്ങൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം നൽകിയത്. 16 ലക്ഷം ഗുണഭോക്താക്കളുണ്ട്. 5 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നു. ഏറ്റവുമധികം അപേക്ഷ മലപ്പുറത്താണ്- രണ്ടരലക്ഷത്തിലേറെ, രണ്ടാമത് പാലക്കാടും. പാവപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകാനാണ് ലക്ഷ്യമിട്ടത്. പാവപ്പെട്ട സ്ത്രീകളോട് സർക്കാർ അനാവശ്യമായ വീറും വാശിയും കാട്ടുകയാണെന്നും പിണറായി പറഞ്ഞു.

സ്ത്രീകളെ പറ്റിക്കാൻ

കൊണ്ടുവന്നത്: മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സ്ത്രീകളെ പറ്റിക്കാൻ കൊണ്ടുവന്ന പദ്ധതിയാണിത്. 120 മാസം ഭരിച്ചിട്ടും സ്ത്രീകളോട് സ്നേഹം വന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി കിട്ടിയപ്പോഴാണ്.

പെരുമാറ്റച്ചട്ടം വന്ന ദിവസമാണ് രണ്ടു മാസത്തെ പെൻഷൻ കൊടുത്തത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അപേക്ഷകൾ എങ്ങനെയാണ് പരിശോധിച്ചത്? തെറ്റുകളില്ലന്ന് ഉറപ്പാക്കിയേ പദ്ധതി തുടരൂ.

31.34ലക്ഷം ഗുണഭോക്താക്കളെന്നത് 16.4 ആയി നിജപ്പെടുത്തിയതടക്കം ക്രമക്കേടാണ്. പദ്ധതി തുടരാൻ 1770 കോടി ബഡ്ജറ്റിൽ വകയിരുത്തി. വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല.


Source link
NEWS

Back to top button