‘മന്ത്രിയുടെ ജോലി ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയല്ല’

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് ഓരോ ജീവനക്കാരന്റെയും പരാതിക്ക് മറുപടി നൽകാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യവകുപ്പിൽ ഏകദേശം 57,000 ജീവനക്കാരുണ്ട്. അവരുടെ ഓരോരുത്തരുടെയും ചോദ്യങ്ങൾക്കും പരാതികൾക്കും മറുപടി പറയുകയല്ല തന്റെ ജോലിയെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു, മറ്റ് ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹൈപ്പവർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻമേൽ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കെ മുരളീധരൻപറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളിലെ മന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ ഏകോപന പ്രവർത്തനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പകർച്ചവ്യാധികൾ തടയുന്നതിനായുള്ള മുൻകരുതലുകൾ ഫെബ്രുവരി മാസം മുതൽ തന്നെ ആരംഭിക്കേണ്ടതായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചതായി അദ്ദേഹം വ്യക്തമാക്കി. രോഗം പടർന്നുപിടിച്ചതിന് ശേഷമാണ് തനിക്ക് വകുപ്പിന്റെ ചുമതല ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.
RELATED TOPICS: K MURALEEDHARAN, KERALA HEALTH DEPARTMENT, HEALTH MINISTER, DHS TRANSFER
Source link
NEWS


