ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയ സംഭവത്തിൽ സർക്കാരിന് തുടർച്ചയായ തിരിച്ചടി: ട്രൈബ്യൂണൽ വിധിക്ക് സ്റ്റേ ഇല്ല

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി. ഡോ.കെ ജെ റീനയ്ക്ക് അനുകൂലമായ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. ഹൈക്കോടതി തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്നാണ് സർക്കാരിന്റെയും ഡോ.റീനയുടെയും നിലപാട്.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിനെതിരെ ഡോ.റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയതത്. ഡയറക്ടറായി തുടരാമെന്ന ട്രൈബ്യൂണൽ വിധിയുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഓഫീസിൽ എത്തിയെങ്കിലും ചുമതലയേറ്റെടുക്കാൻ ഡോ.റീനയ്ക്ക് കഴിഞ്ഞിരുന്നില്ല. സർക്കാർ നിർദേശം ഇല്ലാതെ കസേരയിൽ നിന്നും മാറില്ലെന്നായിരുന്നു താൽക്കാലിക ചുമതല നിർവഹിക്കുന്ന ഡോ.വി മീനാക്ഷിയുടെ നിലപാട്.
വ്യാജ അവധിയെടുത്തെന്ന പേരിൽ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്നുമായിരുന്നു ഡോ റീനയുടെ വാദം. സിസ്റ്റത്തിനെതിരെ പ്രവർത്തിച്ചതുകൊണ്ടാണ് ഡോ. റീനയെ സ്ഥലം മാറ്റിയതെന്നായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രതികരണം.
RELATED TOPICS: DHS, DIRECTOR OF HEALTH SERVICES, DR KJ REENA, ADMINISTRATIVE TRIBUNAL
Source link
NEWS


