NEWS
തെറ്റുപറ്റിയത് ജില്ലാ കമ്മിറ്റിക്കെന്നോ?; സിപിഎം നേതൃത്വത്തിന് വിമർശനം

കണ്ണൂർ ∙ തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന സിപിഎം സംസ്ഥാനസമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പാർട്ടിക്ക് അകത്തും പുറത്തും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു. ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ തളിപ്പറമ്പിൽ സ്ഥാനാർഥിയായി പി.കെ.ശ്യാമളയുടെ പേര് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും ജില്ലയിൽ നിന്ന് അവരുടെ പേരു മാത്രം സംസ്ഥാന നേതൃത്വത്തിനു മുൻപിൽ എത്തിയതെങ്ങനെയെന്നാണു ചോദ്യം.സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്കു പറ്റിയ തെറ്റ് എന്തെന്നു വിശദീകരിക്കണമെന്ന ആവശ്യവും ഉയരുന്നു. ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടതായാണു വിവരം. സമൂഹമാധ്യമങ്ങളിലും വിമർശനം കടുത്തു.തളിപ്പറമ്പിൽ എം.വി.ഗോവിന്ദൻ ഒഴിയുന്ന സ്ഥാനത്തേക്ക് ഭാര്യയെ പരിഗണിക്കുന്നതിലെ അനൗചിത്യം ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പയ്യന്നൂരിൽ ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ ടി.ഐ.മധുസൂദനനെ സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഇരുവരെയും സ്ഥാനാർഥികളായി അടിച്ചേൽപിച്ചതിന്റെ ഉത്തരവാദിത്തം ആർക്കെന്നതിലാണു തർക്കം. പയ്യന്നൂരിൽ സ്ഥാനാർഥി നിർണയം പാളിയതു മാത്രമല്ല, വിഭാഗീയതയും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്.
Source link


