വിയറ്റ്നാം ബോട്ട് ദുരന്തം; മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

ബോട്ടപകടത്തിൽ മരിച്ച ലൗനിയും ഭർത്താവ് എ സി തോമസും
കൊല്ലം: വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജൂബിലി മന്ദിര ചാപ്പലിൽ രാവിലെ 10 മണിമുതലാകും പൊതുദർശനം. കൊട്ടാരക്കര മാർത്തോമ്മ പള്ളിയിൽ വൈകുന്നേരം 3.30നാകും സംസ്കാരം.
വിക്ടറി വ്യവസായ ഗ്രൂപ് ഉടമയായ എ സി തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രയ്ക്കായി വിയറ്റ്നാമിലേക്ക് പോയത്. വിയറ്റ്നാമിലെ ഫുക്വേക്കിന് സമീപം ഉണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ക്യാപ്റ്റനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്. ബോട്ടിലെ ജീവനത്താരുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി പൊലീസ് പറയുന്നു.


