ശബരിമല സ്വർണക്കൊള്ള കേസ് : ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത് ജയിലിലേക്ക് , റിമാൻഡിൽ

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ മെഡിക്കൽ പരിശോധനയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തും ജയിലിലേക്ക്. ഒപ്പം അന്നത്തെ ബോർഡ് അംഗം അജികുമാറും. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മൂന്നാമത്തെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്.
ഇന്ന് രാവിലെ എട്ടരയോടെ തിരുവനന്തപുരം കരകുളത്തെ വീട്ടിലെത്തിയാണ് പി.എസ്. പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് എത്തിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം അജികുമാറിനെയും ക്ലബിലെത്തിച്ചിരുന്നു. എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ ഇരുവരെയും ഒരുമിച്ചും പ്രത്യേകവും ചോദ്യം ചെയ്തു. വൈകിട്ട് 5.30ഓടെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി വിജിലൻസ് ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ഹാജരാക്കുകയായിരുന്നു. ജഡ്ജി സി.എസ്. മോഹിത് 14 ദിവസത്തേക്ക് പ്രശാന്തിനെയും അജികുമാറിനെയും റിമാൻഡ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്കാണ് ഇവരെ മാറ്റുന്നത്.
2025ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്.ഐ.ടി ഇവരെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സമ്മർദ്ദം മൂലം ഉടൻ അറസ്റ്റിലാകുമെന്ന് രാവിലെ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.
എസ്.ഐ.ടിക്ക് വേണ്ടി കൊല്ലം വിജിലൻസ് കോടതിയിലെ പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. കൊല്ലം പൊലീസ് ക്ലബിൽ നിന്ന് പുറത്തേക്കിറക്കിയപ്പോൾ യുവമോർച്ച പ്രവർത്തകർ പ്രശാന്തിന് നേരെ മുട്ടയെറിഞ്ഞു.
RELATED TOPICS: SABARIMALA, SABARIMALA GOLD THEFT, PS PRASANTH ARREST, DEWASWOM BOARD, SABARIMALA SWARNAKOLLA CASE
Read News ⏭️


