ടികെ ഗോവിന്ദനെന്ന അവസരവാദിയെ സ്വീകരിച്ചവർ തെറ്റു തിരുത്തണം: തളിപ്പറമ്പ് തോൽവിയിൽ പിണറായി വിജയൻ

തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസംഗിക്കുന്നു Image Credit : Facebook
കണ്ണൂർ : പാർട്ടിയെ തകർക്കുക എന്ന എതിരാളികളുടെ ഉദ്ദേശ്യം മനസിലാക്കാതെയാണ് തളിപ്പറമ്പി ൽ ടി.കെ. ഗോവിന്ദനെ ഒരു വിഭാഗം ആളുകൾ സ്വീകരിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. സി.പി.എം തളിപ്പറമ്പിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. ഗോവിന്ദനെ മനസാ സ്വീകരിച്ചതിൽ പലർക്കും മനസ്താപം ഉണ്ടായിട്ടുണ്ടാകാമെന്നും പിണറായി പറഞ്ഞു.
മാദ്ധ്യമങ്ങളുടെ ഇടതു വിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്ക് മേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായത്. വ്യാജ പ്രചാരവേലയിൽ തെറ്റിദ്ധരിക്കപ്പെട്ടത് കൊണ്ടാണ് എൽ.ഡി.എഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇത്തവണ മാറിച്ചിന്തിച്ചത്. ഏത് പരാജയവും ഗൗരവമായി കാണുന്ന പാർട്ടിയാണ് സി.പി.എം. പക്ഷേ പാർട്ടിക്കൊപ്പം നിന്നവർ എന്തുകൊണ്ട് മാറി. ആരെയാണ് നിങ്ങൾ വിശ്വാസത്തിൽ എടുത്തത്. നിങ്ങൾ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും തിരുത്തണം, പാർട്ടിയെ പരാജയപ്പെടുത്താൻ മാത്രമുള്ള വീഴ്ച പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു.
ടി.കെ. ഗോവിന്ദൻ എന്ന അവസരവാദി ജയിച്ചത് എല്ലാ കാലത്തെയും ജയമായി കാണേണ്ട. ഈ വിജയം എല്ലാക്കാലത്തും നിലനിൽക്കില്ലെന്നും സ്വീകരിച്ച നിലപാടുകളിലെ തെറ്റുകൾ തിരുത്തി പാർട്ടി വികാരത്തോടെ ശരിയായ വഴിയേ വരാൻ എല്ലാവരും തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.
RELATED TOPICS: PINARAYI VIJAYAN, TK GOVINDAN, THALIPARAMBA DEFEAT, CPM KERALA, KERALA POLITICS
Read News ⏭️


