മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന ഇന്ന്

തൊടുപുഴ: മുല്ലപ്പെരിയാറിൽ ഡാമിൽ, സുപ്രീം കോടതി നിർദ്ദേശിച്ചത് പ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന് നടക്കും. കോംപ്രഹൻസീവ് ഡാം സേഫ്‌റ്റി ഇവാലുവേഷൻ (സി.ഡി.എസ്.ഇ) പാനൽ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.
തുടർന്ന് രണ്ട്, മൂന്ന് തീയതികളിൽ ചർച്ച നടക്കും. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിന്റെ പ്രതിനിധി അശുതോഷ് ദാഷ് പരിശോധനകളിൽ പങ്കെടുക്കും. കേന്ദ്ര നടപടി വിലയിരുത്തിയ ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കാനാണ് ജലവിഭവ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബർ അവസാനത്തോടെ ഡൽഹിയിൽ കേരളം ഉന്നതതല യോഗം വിളിച്ച് തുടർ നടപടികൾ സ്വീകരിക്കും
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന പൂർണമായി നടപ്പാക്കണമെന്ന് 2022ൽ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുല്ലപ്പെരിയാർ വിഷയം നിലവിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഡാം സേഫ്റ്റി അതോറിട്ടിയുടെ (എൻ.ഡി.എസ്.എ) പരിധിയിലാണ്. മേൽനോട്ട സമിതിയുടെ അധികാരങ്ങൾ എൻ.ഡി.എസ്.എയിലും. മുൻ ചെയർമാൻ അനിൽ ജെയിന്റെ നേതൃത്വത്തിൽ ഡാമിൽ ആദ്യ ഘട്ട സന്ദർശനം പൂർത്തിയാക്കിയതാണ്. അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാൻ റോബോട്ടിക് പരിശോധനയും പൂർത്തിയാക്കി. എന്നാൽ ഇതിന്റെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.


