മുട്ടിൽ വഞ്ചനക്കേസ്: പ്രതികൾക്ക് തിരിച്ചടി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിറുത്തി വയ്‌ക്കണമെന്ന ഇവരുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേട്ട് കോടതി തള്ളി. പ്രതികളെ സെപ്തംബർ 7ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.
വയനാട്ടിലെ പ്രധാന കേസുകളിൽ തീർപ്പാകും വരെ വിചാരണ നിറുത്തി വയ്‌ക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ആവശ്യമെങ്കിൽ ഇക്കാര്യം വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്നും നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ചോറ്റാനിക്കര കോടതിയിൽ ഇതിനായി അപേക്ഷ നൽകിയത്.കുറ്റപത്രം കേൾക്കാൻ ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ടും ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഓൺലൈനായും ഹാജരാകാൻ മജിസ്ട്രേട്ട് നിർദ്ദേശിച്ചു.വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽ നിന്ന് മുറിച്ചു കടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വില്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.


