മാസപ്പടി കേസിൽ വീണ്ടും ഇഡി പരിശോധന; കോഴിക്കോടടക്കം എട്ടിടങ്ങളിൽ റെയ്‌ഡ്

വീണാ വിജയൻ
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോഴിക്കോടടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേസിൽ മൂന്നാം തവണയാണ് ഇഡി വ്യാപകമായ റെയ്‌ഡ് നടത്തുന്നത്.
കേസിൽ പ്രതികളാക്കപ്പെട്ടവരിൽ കുറ്റം ചുമത്തുന്നതിന് മുൻപായാണ് അവസാനവട്ട പരിശോധന നടത്തുന്നതെന്നാണ് വിവരം. കോഴിക്കോടുതന്നെ നാല് സംഘമാണ് പരിശോധന നടക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. വീണയ്ക്ക് നിക്ഷേപമുള്ള കമ്പിനിയിലും റെയ്‌ഡ് നടക്കുന്നതായി വിവരമുണ്ട്. കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യ കോർപ്പ് എന്ന കമ്പനിയാണിത്. കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി സംഘമെത്തിയതായി വിവരമുണ്ട്. മുൻ മന്ത്രിയും വീണാ വിജയന്റെ ഭർത്താവുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ വീട്ടിലും റെയ്‌ഡ് നടക്കുന്നുണ്ട്.
സ്വന്തം പേരിലും കമ്പനികളുടെ പേരിലുമുള്ള വീണയുടെ 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ ഇഡി മരവിപ്പിച്ചിരുന്നു. ഇതിൽ ലേക്കർ ഇന്ത്യയുടെ 15.5 ലക്ഷവും ഉൾപ്പെടും. വീണയുടെ അക്കൗണ്ടിൽ 1.37 ലക്ഷവും എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണ് ഉണ്ടായിരുന്നത്. കേസിലെ ആറാം പ്രതിയാണ് വീണ.
English Summary
India’s Enforcement Directorate (ED) conducted searches at eight locations in the “monthly payment” case involving Veena Vijayan, daughter of Pinarayi Vijayan. This is the third major raid in the case. Searches reportedly targeted homes, businesses and a company in which Veena has investments. The ED had earlier frozen investments worth ₹16.5 lakh linked to her.


