NEWS

പരിഹാരമില്ലാതെ വൈദ്യുതി പ്രതിസന്ധി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം 3 ദിവസം ഒഴിവാക്കിയെങ്കിലും,മുന്നിലുള്ളത് കടുത്ത പ്രതിസന്ധി. വെള്ളി, ശനി ദിവസങ്ങളിൽ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായതും ഞായറാഴ്ച ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ പ്രമാണിച്ച് അധിക വൈദ്യുതി ഉറപ്പാക്കിയതുമാണ് പ്രതിസന്ധി ഒഴിവാക്കിയത്. ഇന്നലെ രാത്രി 200 മെഗാവാട്ടോളം വൈദ്യുതി പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ലഭ്യമാക്കിയിരുന്നു.

200 മെഗാവാട്ടിന്റെ പുതിയ കരാർ പ്രകാരം വൈദ്യുതി കിട്ടിത്തുടങ്ങിയെങ്കിലും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ല. ചൂട് കൂടിയതോടെ, എ.സി ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ പീക് സമയ ആവശ്യകത ഉയരാനാണ് സാദ്ധ്യത. ജലവൈദ്യുതി പദ്ധതികളിൽ ഉത്പാദനം കൂട്ടാനാകാത്ത സ്ഥിതിലാണ്.
പീക്ക് സമയത്തേക്ക് മാത്രമായി കരാറിൽ ഏർപ്പെടാൻ കമ്പനികൾ തയ്യാറാല്ല. മുഴുവൻ സമയവും വൈദ്യുതി കിട്ടുന്ന കരാറുകളിൽ ഏർപ്പെടുന്നത് സാമ്പത്തിക നഷ്ടവുമാണ്. പകൽ സോളാർ വൈദ്യുതിയുള്ളതാണ് കാരണം. പകൽ വൈദ്യുതിക്ക് യൂണിറ്റിന് 3 രൂപയിൽ താഴെയുള്ളപ്പോൾ 5.96 രൂപ നൽകിയാണ് 200 മെഗവാട്ട് വാങ്ങുന്നത്.

 പ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് വേണ്ടി വരും

മഴ ശക്തമായില്ലെങ്കിൽ നിശ്ചിത സമയം പ്രഖ്യാപിച്ചുള്ള ലോഡ് ഷെഡിംഗ് വേണ്ടി വരും. വൈദ്യുതി മുടക്കം മുൻകൂട്ടി അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം റഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. അതിനിടെ,സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയ 465 മെഗാവാട്ടിന്റെ 4 ദീർഘകാല കരാറുകൾ പുന:സ്ഥാപിക്കാനുള്ള ശ്രമം കെ.എസ്.ഇ.ബി ഊർജ്ജിതമാക്കി. ഇതു സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസിൽ പ്രമുഖ അഭിഭാഷകൻ കബിൽ സിബൽ കെ.എസ്.ഇ.ബിക്ക് വേണ്ടി ഹാജരാകും. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മീഷൻ ഇടതു ഭരണ കാലത്ത് 465 മെഗാവാട്ടിന്റെ കരാറുകൾ റദ്ദാക്കിയത്.

Read News ⏭️

Back to top button