സ്പീക്കറുടെ പരാമർശങ്ങൾ പദവിക്ക് നിരക്കാത്തത് , കത്ത് പുറത്തുവിടാൻ വെല്ലുവിളിച്ച് കെഎൻ ബാലഗോപാൽ

KN BAKLAGOPAL
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവിവ്റെ മുറിയെ ചൊല്ലിയുള്ള വിവാദങ്ങളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാമർശത്തിനെതിരെ രൂക്ഷവിമശനവുമായി കെ.എൻ. ബാലഗോപാൽ എം.എൽ.എ. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് സ്പീക്കർ നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണെന്ന് ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി ചെയർമാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല. അങ്ങനെ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്താൻ വെല്ലുവിളിക്കുന്നുവെന്നും ബാലഗോപാൽ പറഞ്ഞു.
എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നതും സാങ്കൽപ്പിക കഥകൾ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല. വസ്തുതകൾ മനസ്സിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ബാലഗോപാൽ ഓർമ്മിപ്പിച്ചു.


