തകർന്നടിഞ്ഞ് കാർ, ചിതറി ശരീരങ്ങൾ

തൃശൂർ: എട്ടുപേരുടെ ജീവനെടുത്ത കയ്പമംഗലം അപകടത്തിന്റെ ഞെട്ടൽ ഉണ്ണിക്കൃഷ്ണന്റെ മുഖത്തുനിന്ന് മാഞ്ഞിട്ടില്ല. അപകട സ്ഥലത്തിനു തൊട്ടടുത്ത് താമസിക്കുന്ന കാടുവെട്ടി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നടുക്കുന്ന വിവിരങ്ങൾ കേരളകൗമുദിയുമായി പങ്കുവച്ചു.
‘വെള്ളിയാഴ്ച് രാത്രി ശ്രീകൃഷ്ണ ജയന്തിയാഘോഷം കഴിഞ്ഞ് കിടക്കുമ്പോൾ വൈകി. ഈസമയം പുറത്ത് വലിയ ശബ്ദം കേട്ടു. വീട്ടിൽ ഭാര്യയും താനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാതിൽ തുറന്നപ്പോൾ ആളുകൾ ഓടുന്നതാണ് കണ്ടത്. ചെറിയ അപകടമാവുമെന്നാണ് കരുതിയത്. അടുത്തേക്ക് ചെന്നപ്പോൾ കണ്ടത്… ലോറിയിലേക്ക് ഇടിച്ചുകയറി തകർന്ന കാർ. ചോരയിൽ കുളിച്ചുകിടക്കുന്ന ചെറുപ്പക്കാർ.
ശരീരഭാഗങ്ങൾ ലോറിക്ക് സമീപം ചിതറിക്കിടന്നിരുന്നു. പതിനഞ്ച് മിനിറ്റായപ്പോഴാണ് ആദ്യത്തെ ആംബുലൻസെത്തിയത്. പിന്നാലെ പൊലീസും ഫയർഫോഴ്സും എത്തി. അരമണിക്കൂറിനുള്ളിൽ എല്ലാരെയും ആശുപത്രിയിലേക്ക് മാറ്റി. മേൽപ്പാലം ഇറങ്ങിവരുന്ന ഉടനെയാണ് ഡൈവേർഷൻ. മൂന്നു ലോറികളാണ് ഇവിടെ പാർക്കു ചെയ്തിരുന്നത്. അപകടം നടന്നതോടെ ഡ്രൈവർമാർ മറ്റു ലോറികളുമായി സ്ഥലംവിട്ടു.
രണ്ട് വർഷം മുമ്പ് മിമിക്രി താരം കൊല്ലം സുധി കാറപകടത്തിൽ മരിച്ചത് ഇതിന് നൂറുമീറ്റർ അകലെയാണ്. രണ്ട് ദിവസം മുമ്പുണ്ടായ അപകടത്തിലും ഈ പ്രദേശത്ത് മരണം സംഭവിച്ചിരുന്നു.


