നീലക്കുറിഞ്ഞി പറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാക്കൾക്കെതിരെ കേസ്

മൂന്നാർ: സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടാനായി നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്. മൂന്നാർ കുറ്റ്യാർ സ്വദേശിയും എറണാകുളം സ്വദേശിയുമായ യുവാക്കൾക്കെതിരെയാണ് നടപടി. കൈയിൽ നീലക്കുറിഞ്ഞി പൂക്കളും തലയിൽ നീലക്കുറിഞ്ഞി കൊണ്ടുണ്ടാക്കിയ ഹെയർ ക്രൗണും ധരിച്ച നിലയിലുള്ള ചിത്രങ്ങളാണ് യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രം വൈറലായതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. മൂന്നാർ ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂവിട്ടപ്പോൾ തന്നെ പറിക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടവും വനംവകുപ്പും കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് നടപടി. സംഭവത്തിൽ ഫോം വൺ, മഹസർ എന്നിവ തയ്യാറാക്കി വനംവകുപ്പ് കോടതി മുമ്പാകെ സമർപ്പിക്കും. യുവാക്കൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വന്യജീവി സംരക്ഷണ നിയമപ്രകാരം (ഷെഡ്യൂൾ- 3) സംരക്ഷിക്കപ്പെട്ടിട്ടുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളോ ചെടികളോ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് കണ്ടത്തിയാൽ 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കും.


