NEWS

നവജാതശിശു വിൽപന: ഗൂഢസംഘത്തിലെ 2 പേർ അറസ്റ്റിൽ; മൂപ്പിലിരാജ തന്നെയോ കാർത്തിക്? അന്വേഷണം


കോട്ടയം ∙ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന നവജാത ശിശുക്കളെ വിൽക്കുന്നുവെന്ന പരാതിയിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്.അർജുൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ യുവതിയെ പാർപ്പിച്ചിരുന്ന തീക്കോയിയിലെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ 2 പേരെയും റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹർഷിത എന്ന സ്ത്രീയും പ്രതിയാണ്.തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിലെത്തിക്കുകയും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി വിൽക്കാൻ ശ്രമിക്കുകയും ചെയ്തെന്ന അസം സ്വദേശിനിയായ 22 വയസ്സുകാരിയുടെ പരാതിയിലാണു നടപടി. മലയാള മനോരമയാണു സംഭവം പുറത്തുകൊണ്ടുവന്നത്. ഈ മാസം 16ന് തീക്കോയിയിൽ എത്തിച്ച യുവതിയെ രഹസ്യമായി പാർപ്പിക്കുകയും കുട്ടിയെ നൽകുന്നതിനു വിസമ്മതിച്ചപ്പോൾ തടഞ്ഞുവച്ച് മർദിക്കുകയും ചെയ്തെന്നാണ് കേസ്. 26ന് ഈ വീട്ടിൽനിന്ന് രക്ഷപ്പെട്ട് യുവതി ഈരാറ്റുപേട്ട സ്റ്റേഷനിലെത്തിയെങ്കിലും ഭാഷ മനസ്സിലാകാത്തതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. കെയർഹോം അധികൃതരുടെ സഹായത്തോടെ പിന്നീടു വിശദമായ പരാതി നൽകുകയായിരുന്നു.വിശദമായ പരാതി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ചതിനെത്തുടർന്ന് പൊലീസ് 27ന് അർധരാത്രി തന്നെ പരാതിക്കാരിയിൽനിന്നു വിശദമായ മൊഴിരേഖപ്പെടുത്തുകയായിരുന്നു. പ്രാരംഭഘട്ടത്തിൽ ചോദ്യം ചെയ്യാനായാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെങ്കിലും പരാതിയിൽ പറയുന്ന കാര്യങ്ങളുമായി ബന്ധമുണ്ടെന്നു വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതുവഴി, കുഞ്ഞുങ്ങളെ കടത്തുന്ന മാഫിയയെപ്പറ്റി കൂടുതൽ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ.


Fashion ⏭️

Back to top button