പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായി വിജയൻ, വീണാ വിജയൻ, മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണാ വിജയൻ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് ഡിജിപിക്ക് നൽകിയ കത്തിൽ പറയുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ ഇഡി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീക്കം.
ഇഡി കണ്ടെത്തിയ തെളിവുകൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്നാണ് വിവരം. നിലവിൽ വീണാ വിജയനെതിരായ കേസ് മാത്രമാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ മാസപ്പടി ലഭിച്ചതിന്റെ ഗുണഭോക്താക്കളാണ് മുഹമ്മദ് റിയാസും പിണറായി വിജയനും എന്ന് കണ്ടെത്തി. മാസപ്പടി കേസിൽ ഇവരെ പ്രതിചേർക്കാൻ ഇഡിക്ക് കഴിയില്ല. അതിനാലാണ് മറ്റൊരു കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
85 ലക്ഷത്തിന്റെ ഹവാല ഇടപാട്
വീണാ വിജയൻ ഹവാല ഇടപാടുകൾ നടത്തിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തേ കണ്ടെത്തിയിരുന്നു. വീണയുടെ ഡയറിയിൽ 20.05 കോടിയുടെ ഇടപാടുകളും, 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളുമുണ്ടെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. സിഎംആർഎൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനങ്ങൾക്ക് പണം പറ്റിയെന്ന അന്വേഷണത്തിൽ കോഴിക്കോട് ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത്.
മേയ് 27ന് വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് വീണ കൈപ്പടയിലെഴുതിയ കണക്കുകളുള്ളത്. പണം കൈകാര്യം ചെയ്തവരുടെയും കൈമാറിയവരുടെയും പേരുകളും ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളും ഇതിലുണ്ട്. യുഎഇ, ഇന്ത്യൻ കറൻസികളുടെ കണക്കുകൾ.
ഇന്റർനെറ്റ് കോളുകൾക്ക് വേണ്ടി വീണ സ്വന്തം പേരിലല്ലാത്ത സിം കാർഡ്, വൈ ഫൈ റൗട്ടറിലൂടെ ഉപയോഗിച്ചു.വീണയുടെ കുറിപ്പുകളിൽ പറയുന്നവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തി. ഈ റെയ്ഡിലും നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. 15 വർഷത്തിനിടെ സിഎംആർഎൽ 182കോടിയുടെ ദുരൂഹ ചെലവുകൾ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. വീണയുടെ കമ്പനിയായ എക്സലോജിക് സൊല്യൂഷൻസിന് 2.78 കോടിയും ഇതിൽ ഉപയോഗിച്ചു.
RELATED TOPICS: PINARAYI VIJAYAN, VEENA VIJAYAN, MUHAMMAD RIYAS, ED MASAPPADI CASE, KERALA POLITICS
Read News ⏭️


